KJ Shine : സ്വന്തം നഗ്നത മറച്ചുവെക്കാൻ മറ്റുള്ളവരുടെ ഉടുതുണി ഊരുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണം : കെ.ജെ ഷൈന്‍
CPM Woman Leader K.J. Shine Reaction: പൊതുപ്രവർത്തനം സ്ത്രീകളുടെയും അവകാശമാണെന്ന് പൊതുസമൂഹത്തിനും ഭരണകൂടത്തിനും ബോധ്യമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. മുൻപ് എത്രയോ സ്ത്രീകൾ ഇത്തരം അപവാദ പ്രചാരണങ്ങളെ നേരിട്ട് മുന്നേറിയവരാണെന്നും ഷൈൻ ഓർമ്മിപ്പിച്ചു.

K J Shine
കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈൻ രംഗത്ത്. സ്വന്തം നഗ്നത മറച്ചുവെക്കാൻ മറ്റുള്ളവരുടെ ഉടുതുണി ഊരുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണമെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പൊതുപ്രവർത്തന രംഗത്ത് ഒരു സ്ത്രീയും ഭയപ്പെടരുതെന്നും ഈ സാഹചര്യത്തെ ഒരുമിച്ച് നേരിടുമെന്നും ഷൈൻ വ്യക്തമാക്കി.
പൊതുപ്രവർത്തനം സ്ത്രീകളുടെയും അവകാശമാണെന്ന് പൊതുസമൂഹത്തിനും ഭരണകൂടത്തിനും ബോധ്യമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. മുൻപ് എത്രയോ സ്ത്രീകൾ ഇത്തരം അപവാദ പ്രചാരണങ്ങളെ നേരിട്ട് മുന്നേറിയവരാണെന്നും ഷൈൻ ഓർമ്മിപ്പിച്ചു.
കൂടാതെ, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ വലതുപക്ഷ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്കും മാധ്യമങ്ങൾക്കും എതിരെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, വനിതാ കമ്മീഷൻ എന്നിവർക്ക് തെളിവുകൾ സഹിതം പരാതി നൽകുമെന്നും കെ.ജെ. ഷൈൻ അറിയിച്ചു. ആന്തരികമായ ജീർണതകൾ കാരണം കേരള സമൂഹത്തിന് മുന്നിൽ തലയുയർത്താൻ കഴിയാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള അപമാനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നും അവർ ആരോപിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം
സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും.
പൊതു പ്രവർത്തക എന്ന നിലയിൽ കോളേജ് കാലഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ഞാൻ. കേരള സമൂഹം എന്നെ കൂടുതലായി അറിയാൻ തുടങ്ങിയത് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതലാണ്.
രാഷ്ട്രീയ പ്രവർത്തക, ജനപ്രതിനിധി, അദ്ധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എൻ്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.
രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകൾക്കെതിരായി മ്ലേച്ഛമായ കുപ്രചാരണം നടത്തുന്നവർ എത്ര വികൃത മനസ്ക്കരാണ്? സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങൾ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവർത്തകരെയും ഒക്കെയാണ്.
സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണം. കൂടാതെ പൊതുപ്രവർത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തിൽ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടൽ നടത്തുമെന്ന വിശ്വാസം ഉണ്ട്.
ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമ്മുക്ക് മുമ്പേ സഞ്ചരിച്ചവർ. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറും.
ആന്തരിക ജീർണ്ണതകൾ മൂലം കേരള സമൂഹത്തിന് മുന്നിൽ തല ഉയർത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായിഎൻറെ പേരും ചിത്രവും വെച്ച് അപമാനിക്കാൻ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾക്കും മാധ്യമങ്ങൾക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം ബഹു മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുകയാണ്.