Sabarimala Gold Scam: ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ഉരുക്കി; ആ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍’; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്
Sabarimala Gold Plating Controversy: സ്മാർട്ട് ക്രിയേഷൻസുമായി ചേർന്നാണ് ഈ വമ്പൻ തട്ടിപ്പ് ഉണ്ണികൃഷ്ണൻ നടത്തിയത്. സംഭവത്തിൽ കൂടുതൽ ദേവസ്വം ജീവനക്കാർക്കും പങ്കുണ്ടെന്ന് സൂചന.

Sabarimala Gold Plating Controversy
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലകശിൽപത്തിലെ സ്വർണ്ണം ഉരുക്കിയെന്ന് വിജിലൻസ് റിപ്പോർട്ട്. ഉരുക്കിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ ആണെന്നും കണ്ടെത്തൽ. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉള്ളത്. സ്മാർട്ട് ക്രിയേഷൻസുമായി ചേർന്നാണ് ഈ വമ്പൻ തട്ടിപ്പ് ഉണ്ണികൃഷ്ണൻ നടത്തിയത്. സംഭവത്തിൽ കൂടുതൽ ദേവസ്വം ജീവനക്കാർക്കും പങ്കുണ്ടെന്ന് സൂചന.
അതേസമയം, സ്വർണപാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് കേസെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. ആറ് ആഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. രണ്ടാഴ്ചയിൽ ഒരിക്കൽ അന്വേഷണ്ത്തിന്റെ പുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ദ്വാരപാലക ശിൽപങ്ങളിൽ ചെമ്പുപാളികൾ കൂടാതെ, ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണം പൂശിയതിൽ ക്രമക്കേടുണ്ടോ എന്ന കാര്യത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് പരിശോധന നടത്താം. പ്രത്യേക കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണിക്കണോ എന്നതിലും പ്രത്യേക അന്വേഷണ സംഘത്തിന് തീരുമാനം എടുക്കാവുന്നതാണ്.
ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ 475 ഗ്രാം സ്വർണ്ണത്തോളം നഷ്ടമായെന്ന് ഹൈക്കോടതി. കേസില്‍ സംസ്ഥാന പൊലീസ് മേധാവിയെ കക്ഷി ചേര്‍ത്തു. സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ദേവസ്വം കമ്മീഷണറുടെ നിർദേശ പ്രകാരമാണ്. പകരം മഹസറിൽ രേഖപെടുത്തിയത് ചെമ്പു പാളി എന്നായിരുന്നു. സ്മാർട്ട് ക്രിയേഷന്‍സില്‍ ശില്പങ്ങൾ എത്തിച്ചപ്പോള്‍ സ്വർണ്ണത്തിന്‍റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റാൻ പോറ്റി ഇവർക്കു നിർദേശം നൽകിയതായാണ് വ്യക്തമായെന്നും കോടതി.
(Summary: Vigilance report that the gold in the Dwarapala sculpture in Sabarimala was melted. It was also found that the melted gold is in the possession of Unnikrishnan Potty. Unnikrishnan committed this huge fraud in collaboration with Smart Creations)