Erattupetta Ayyappan : കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പന്‍ ചെരിഞ്ഞു
Erattupetta Ayyappan Death: കോടനാട്ട് നിന്നും വനം വകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തിൽ വാങ്ങിയത് പരവൻപറമ്പിൽ വെള്ളൂകുന്നേൽ കുഞ്ഞൂഞ്ഞ് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ്
കോട്ടയം: അക്ഷരനഗരിയുടെ സ്വന്തമെന്ന് വിശേഷിപ്പിച്ചിരുന്ന കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പന്‍ അയ്യപ്പൻ ചെരിഞ്ഞു. കുറച്ചു നാളുകളായി ആനക്ക് മദപ്പാട് കാലമായിരുന്നു. ( Erattupettan Ayyappan Death ) ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായി വിവരമുണ്ട്. കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവൻ പറമ്പിൽ വീടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണിത്. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള 100 കണക്കിന് ഉത്സവങ്ങൾക്ക് നിറ സാന്നിധ്യമായ നാടൻ ആന കൂടിയാണ് അയ്യപ്പൻ. കോടനാട്ട് നിന്നും വനം വകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തിൽ വാങ്ങിയത് പരവൻപറമ്പിൽ വെള്ളൂകുന്നേൽ കുഞ്ഞൂഞ്ഞ് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ്.
അന്ന് അയ്യപ്പൻ്റെ പേര് ആരാം എന്നായിരുന്നു. 1977 ഡിസംബർ 14-നാണ് ആനയെ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ വീട്ടിൽ എത്തിക്കുമ്പോൾ അഞ്ച് വയസ്സായിരുന്നു പ്രായം. പറമ്പിലും തൊടിയിലും കുറുമ്പുകാട്ടി കളിച്ച് നടന്ന ആ കുട്ടിക്കുറുമ്പനെ വീട്ടുകാർക്കും നാട്ടുകാർക്കും ഒരു പോലെ ഇഷ്ടമായിരുന്നു.
ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളു നേടിയ ആനയാണ് അയ്യപ്പൻ. നിലത്തിഴയുന്ന തുമ്പിക്കൈ, ശാന്തസ്വഭാവം, കറുത്തിരുണ്ട ശരീരം, അമരംകവിഞ്ഞും നീണ്ട വാലും, കൊമ്പും. ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദഗിരി അടക്കം ഒട്ടുമിക്ക ഗജലക്ഷണങ്ങളും ഉണ്ടായിരുന്ന ആനയാണ് അയ്യപ്പൻ. കൂട്ടൻകുളങ്ങര ദേവസ്വത്തിൻ്റെ കൂട്ടൻകുളങ്ങര രാമദാസ് പുരസ്കാരവും അയ്യപ്പന് ലഭിച്ചിട്ടുണ്ട്.