Evidence Tampering Case: അപ്പീൽ നൽകാനൊരുങ്ങി അയോഗ്യനായ ആൻ്റണി രാജു എംഎൽഎ; കൂട്ടുപ്രതി ജോസും അപ്പീൽ നൽകും
Evidence Tampering Case Update: അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇരുപ്രതികൾക്കും മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അപ്പീൽ നടപടികൾ കോടതിയെ അറിയിക്കുകയും വേണമെന്നാണ് നിർദ്ദേശം. മൂന്ന് വർഷത്തെ തടവ് ശിക്ഷയും 10,000 രൂപ പിഴയുമാണ് കോടതി കുറ്റകാരെന്ന് കണ്ടെത്തിയ ഇരുവർക്കുമെതിരെ വിധിച്ചത്.
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ അപ്പീൽ നൽകൊനൊരുങ്ങി ആന്റണി രാജു എംഎൽഎയും കൂട്ടുപ്രതി കെ എസ് ജോസും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് അപ്പീൽ നൽകുക. വിദേശ പൗരനെ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷയും 10,000 രൂപ പിഴയുമാണ് കോടതി കുറ്റകാരെന്ന് കണ്ടെത്തിയ ഇരുവർക്കുമെതിരെ വിധിച്ചത്.
അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇരുപ്രതികൾക്കും മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അപ്പീൽ നടപടികൾ കോടതിയെ അറിയിക്കുകയും വേണമെന്നാണ് നിർദ്ദേശം. ശിഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനത്ത് തുടരാൻ ആന്റണി രാജു അയോഗ്യനാണ്. വിധി പകർപ്പ് ലഭിച്ച ശേഷമെ ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കൂ.
ALSO READ: തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ്; എംഎല്‍എ സ്ഥാനത്തിന് അയോഗ്യത
ശിക്ഷാവിധി പുറത്തുവന്നതിനാൽ ആറ് വർഷം വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ടാകും. ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് ഈ അയോഗ്യത നിലനിൽക്കുക. കേസ് രജിസ്റ്റൽ ചെയ്ത് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ശിക്ഷ വിധിച്ചത്.
1990 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ആൻഡ്രൂ സാൽവദോറെന്ന പൗരനിൽ നിന്ന് കണ്ടെത്തിയ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസിൽ പറയുന്നത്. കേസിൽ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ വിദേശിയായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതൽ തിരിമറി നടത്തിയതായി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് 1994ലാണ് കേസെടുത്തത്. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയിൽ ഉൾപ്പെടെ ഹർജി നൽകിയിരുന്നു.