Sabarimala Pooja Fraud: ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട്
Sabarimala Pooja Scam:എന്നാൽ ശബരിമലയിലെ അനധികൃത ഇടപെടലുകൾ കാരണം മൂന്നുവർഷം മുമ്പ് ഹൈക്കോടതി ഇദ്ദേഹത്തെ വിലക്കിയിരുന്നെങ്കിലും സാധനങ്ങൾ വാങ്ങുന്നത് ഉദ്യോഗസ്ഥർ തുടർന്നിരുന്നത് ആയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മാസപൂജകൾക്കും മണ്ഡല മകരവിളക്ക് ഉത്സവത്തിനുമായി ശർക്കര, പഴം, നാളികേരം, വിവിധ പൂജാ സാധനങ്ങൾ, പട്ട്, തോർത്ത് ഉൾപ്പെടെ 54 ലക്ഷത്തോളം......
തിരുവനന്തപുരം: ശബരിമലയിൽ പൂജയുടെ പേരിലും വമ്പൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. 10 വർഷത്തോളമായി ഈ തട്ടിപ്പ് നടക്കുന്നുണ്ട് എന്നും കോടികളുടെ രൂപയാണ് ഇതിന് പിന്നിൽ മറിഞ്ഞത് എന്നും സൂചന. കൂടാതെ ഇതിന് പിന്നിൽ അതത് കാലങ്ങളിൽ മാറിമാറി വന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്സ് ആണെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. മുൻപ് സ്വർണ്ണ മോഷണക്കേസിൽ പ്രതികളായവർ ഈ പദവിയിൽ ഇരുന്നപ്പോഴും തട്ടിപ്പ് തുടർന്നിരുന്നു എന്നാണ് സൂചന.
എന്നാൽ എത്ര രൂപയുടെ കൊള്ള നടന്നു എന്ന് കൃത്യമായി തിട്ടപ്പെടുത്തുവാൻ വിജിലൻസ് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. വിശദമായ പരിശോധന വേണം എന്നാണ് ആവശ്യം. സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലും ഇത് സൂചിപ്പിച്ചിട്ടുണ്ട്.
കൊല്ലം സ്വദേശിയായ സുനിൽകുമാർ എന്ന സുനിൽ സ്വാമി
ദീർഘകാലമായി ശബരിമലയിലെ നിത്യപൂജകൾക്ക് ആവശ്യമായ സാധനങ്ങൾ സൗജന്യമായി എത്തിച്ചു നൽകിയിരുന്നത് കൊല്ലം സ്വദേശിയായ സുനിൽകുമാർ എന്ന സുനിൽ സ്വാമിയാണ്. എന്നാൽ ശബരിമലയിലെ അനധികൃത ഇടപെടലുകൾ കാരണം മൂന്നുവർഷം മുമ്പ് ഹൈക്കോടതി ഇദ്ദേഹത്തെ വിലക്കിയിരുന്നെങ്കിലും സാധനങ്ങൾ വാങ്ങുന്നത് ഉദ്യോഗസ്ഥർ തുടർന്നിരുന്നത് ആയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാസപൂജകൾക്കും മണ്ഡല മകരവിളക്ക് ഉത്സവത്തിനുമായി ശർക്കര, പഴം, നാളികേരം, വിവിധ പൂജാ സാധനങ്ങൾ, പട്ട്, തോർത്ത് ഉൾപ്പെടെ 54 ലക്ഷത്തോളം രൂപയുടെ പൂജാ സാധനങ്ങളാണ് ഇയാൾ സൗജന്യമായി നൽകിയിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവയൊന്നും തന്നെ ശബരിമലയിലെ ഔദ്യോഗിക സ്റ്റോർ അക്കൗണ്ടിൽ രേഖപ്പെടുത്തുകയോ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്തിരുന്നില്ല.
അഷ്ടാഭിഷേകം വഴിപാടിനും ഇതേ തട്ടിപ്പ്
പകരം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുറിയോട് ചേർന്നുള്ള മറ്റൊരു രഹസ്യം മുറിയിലായി സൂക്ഷിച്ചു. ഇവിടെ നിന്നുള്ള സാധനങ്ങൾ ഉപയോഗിച്ച് ഗണപതിഹോമം ഉൾപ്പെടെയുള്ളവ നടത്തിയ ശേഷം ദേവസ്വം പണം മുടക്കി സാധനങ്ങൾ വാങ്ങി എന്ന വ്യാജേന വലിയ തുകകൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ സ്വന്തം പേരിൽ എഴുതിയെടുക്കുകയായിരുന്നു. സഹസ്രകലശം പടിപൂജ കളബാഭിഷേകം ഉദയാസ്തമയ പൂജ തുടങ്ങിയ വഴിപാടുകളുടെ പേരിലും ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് എന്നാണ് റിപ്പോർട്ട്. കൂടാതെ ഭക്തർ 6000 രൂപ നൽകി നടത്തുന്ന അഷ്ടാഭിഷേകം വഴിപാടിനും ഇതേ തട്ടിപ്പ് തന്നെയാണ് തുടർന്നു പോകുന്നത്.
ഇതിന് ആവശ്യമായ 5700 രൂപയുടെ സാധനങ്ങൾ ഈ സൗജന്യ സ്റ്റോക്കിൽ നിന്ന് എടുത്ത ശേഷം ബാക്കി വരുന്ന 300 രൂപ, പാല്, കരിക്ക്, എന്നിവ വാങ്ങിയെന്ന് വ്യാജ കണക്കുണ്ടാക്കി ഉദ്യോഗസ്ഥർ പോക്കറ്റിൽ ആക്കി. മണ്ഡലകാലത്ത് അഷ്ടാഭിഷേകം ദിവസം 50 നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും മാസപൂജകളിൽ അത് 400 വരെയായി ഉയരാറുണ്ട്. ഇത്തരത്തിൽ ഭക്തരിൽ നിന്നും വഴിപാടായി ലഭിച്ച വൻ തുക ദേവസ്വം ബോർഡിലേക്ക് എത്തുന്നതിനു പകരം ചില ഉദ്യോഗസ്ഥരുടെ കീശയിലേക്കാണ് പോയതെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമാക്കി.
ENGLISH SUMMARY
Report that a huge fraud has been committed in the name of puja in Sabarimala. It is said that this fraud has been going on for about 10 years and crores of rupees have been lost behind it. The vigilance report also says that the administrative officers who have come and gone over the years are behind this.