Valparai Elephant Attack: വാല്‍പ്പാറയിലെ കാട്ടാന ആക്രമണം; ജർമ്മൻ സ്വദേശിക്ക് ദാരുണാന്ത്യം
German Tourist Killed in an Elephant Attack: ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെ വാടകയ്‌ക്കെടുത്ത ഇരുചക്രവാഹനത്തിൽ വാൽപ്പാറയിലേക്ക് പോകും വഴിയാണ് മൈക്കിൾ ആനയുടെ മുൻപിൽ പെട്ടത്.

തൃശൂർ: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിന് ഇരയായ ജർമ്മൻ സ്വദേശി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് കാട്ടാന ആക്രമണം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജർമ്മൻ സ്വദേശി മൈക്കിൾ എന്ന 77 കാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വാൽപ്പാറ – പൊള്ളാച്ചി റോഡിൽ ടൈഗർ വാലിക്ക് സമീപമായിരുന്നു സംഭവം നടന്നത്.
ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെ വാടകയ്‌ക്കെടുത്ത ഇരുചക്രവാഹനത്തിൽ വാൽപ്പാറയിലേക്ക് പോകും വഴിയാണ് മൈക്കിൾ ആനയുടെ മുൻപിൽ പെട്ടത്. വനമേഖലയിൽ നിന്ന് എത്തിയ കാട്ടാന റോഡ് കുറുകെ കടക്കുന്ന സമയത്ത് റോഡിന്റെ ഇരുവശങ്ങളിലായി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു.
ALSO READ: കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു; 7 പേര്‍ക്ക് പരിക്ക്
വനപാലക്കാരുടെയും മറ്റ് വാഹനങ്ങളിൽ ഉള്ളവരുടെയും നിർദേശം അവഗണിച്ചാണ് ഇദ്ദേഹം ബൈക്കിൽ മുന്നോട്ട് പോയതും അപകടം ഉണ്ടായതും എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടാന റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്കിന്റെ ശബ്ദം കേട്ട് പരിഭ്രാന്തിയിലായി. ഇതോടെ ബൈക്കിൽ കൊമ്പ് കോർത്ത് എറിയുകയായിരുന്നു എന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബൈക്കിൽ നിന്ന് വീണ മൈക്കിൾ ഓടി രക്ഷപെടാൻ നോക്കിയെങ്കിലും വീണ്ടും കാട്ടാനയുടെ പിടിയിൽ അകപ്പെടുകയായിരുന്നു. തുടർന്ന്, വനപാലകർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ചു. ശേഷം മൈക്കിളിനെ റോഡിൽ നിന്ന് മാറ്റി. തുടർന്ന് ഉടൻ തന്നെ വാട്ടർഫാൾ എസ്റ്റേറ്റ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തുടർ ചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.