കൂലിയുടെ പേരിൽ തർക്കം; കൊല്ലത്ത് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
കൊല്ലത്തെ സ്പൈസി എന്ന ഹോട്ടലിന്റെ ഉടമ സക്കീർ ഹുസൈനെ ആണ് ഇർഷാദ് എന്ന യുവാവ് കൊലപ്പെടുത്തിയത്. സക്കീർ ഹുസൈന്റെ ബന്ധുകൂടിയായ ഇർഷാദ് ഹോട്ടലിലെ സ്ഥിരം ജീവനക്കാരൻ ഇല്ലാത്ത പശ്ചാത്തലത്തിൽ താൽക്കാലികമായാണ് ഇവിടെ ജോലിക്കായി എത്തിയത്. കൂലി സംബന്ധിച്ച് തർക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

പ്രതീകാത്മക ചിത്രം
കൊല്ലം: കൂരിയോട് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു. കൂലി സംബന്ധമായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സ്പൈസി എന്ന ഹോട്ടലിന്റെ ഉടമ ആക്കൽ പുള്ളി പച്ചയിൽ വീട്ടിൽ സക്കീർ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. സംഭവത്തിൽ മംഗലപുരം ബെൽത്തങ്കടിയിൽ പെരിമെന്താടി ഹൗസിൽ ഇർഷാദി(32) നെ പോലീസ് പിടികൂടി.
കൊലപാതകത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇർഷാദിനെ മണ്ണന്തലയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ഹോട്ടലിലെ സ്ഥിരം ജീവനക്കാരൻ ലീവിൽ പോയ സമയത്ത് താൽക്കാലികമായാണ് സക്കീർ ഹുസൈന്റെ ബന്ധുകൂടിയായ ഇർഷാദിനെ ജോലിക്ക് നിർത്തിയിരുന്നത്. ഇതിനുമുമ്പേയും ഇവിടെ ജോലി ചെയ്തിരുന്ന ഇർഷാദിനെ സ്വഭാവത്തിലെ ചില അപാകതകൾ കാരണം പറഞ്ഞു വിടുകയായിരുന്നു.
ALSO READ:യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയില്ല; കാട്ടാക്കടയിൽ നവജാത ശിശു മരിച്ച സംഭവം
കൂലി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് നൽകുന്ന സൂചന. ഹോട്ടൽ ഉടമയായ സക്കീർ ഹുസൈനെ കൊലപ്പെടുത്തിയ ശേഷം അത്യാവശ്യമായി നാട്ടിൽ പോകണമെന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെ പറഞ്ഞു വിശ്വസിപ്പിച്ച് ബസ്റ്റാൻഡിൽ എത്തിയ ഇർഷാദ് അവിടെ നിന്നും രക്ഷപ്പെടുവാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് മണ്ണന്തലയിൽ വച്ചാണ് പോലീസിന്റെ വലയിൽ ആകുന്നത്.തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കൊലപാതകം. നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് കൊണ്ട് കുറച്ചുനാളായി ഹോട്ടലിൽ പാർസൽ മാത്രമാണ് നൽകിയിരുന്നത്.
ജോലിക്ക് കയറിയിട്ടും സ്ഥിരമായി വരാത്തതിനെ തുടർന്ന് ഇർഷാദിനെ അന്വേഷിച്ച് എത്തിയതായിരുന്നു സക്കീർ ഹുസൈൻ. തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും അത് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു. സക്കീർ ഹുസൈന്റെ നെഞ്ചിൽ ഇർഷാദ് കത്തികൊണ്ട് കുത്തുകയായിരുന്നു. നിലവിളിയും ബഹളവും കേട്ട് ആളുകൾ എത്തുമ്പോൾ ചോര വാർന്നുകിടക്കുന്ന സക്കീർ ഹുസൈനെ ആണ് കാണുന്നത്. ഉടനെ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.