Indian Railway : ടിക്കറ്റുണ്ടായിട്ടും അർധരാത്രി യുവതിയെ ഇറക്കിവിട്ടു, അറസ്റ്റും ചെയ്തു; റെയിൽവേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
Indian Railway Two Lakh Rupees Compensation Case In Kerala : സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്. 2023 ജൂലൈ 30നായിരുന്നു സംഭവം നടക്കുന്നത്. തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ ജയ്സ്മിതയെയാണ് അർധരാത്രി ട്രെയിനിൽ നിന്നും ടിടിആർ ഇറക്കിവിട്ടത്.
തിരുവനന്തപുരം : ബുക്ക് ചെയ്ത ടിക്കറ്റ് കയ്യിലുണ്ടായിട്ടും അർധരാത്രിയിൽ ട്രെയിനിൽ നിന്നും യാത്രക്കാരിയെ ഇറക്കിവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ റെയിൽവേ നൽകണമെന്ന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. രണ്ട് ലക്ഷം രൂപ ഇന്ത്യൻ റെയിൽവെ യാത്രക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്. റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽ നിന്നും നേരിട്ട് പോയി ടിക്കറ്റ് ബുക്ക് ചെയ്ത യുവതിയെ ടിടിആർ യാത്ര ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ യുവതിയെ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ച് ആർപിഎഫ് ഉദ്യോഗസ്ഥരെ കൊണ്ട് അറസ്റ്റ് ചെയ്യുപ്പിക്കുകയും ചെയ്തു. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സമീപിച്ചാണ് യുവതി നിർണായക വിധി നേടിയെടുത്തത്.
തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ ജയസ്മിതയുടെ പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ. റെയിൽവെ ഒരു മാസത്തിനകം ജയസ്മിതയ്ക്ക് നഷ്ടപരിഹാര തുക നൽകണം. ആറാഴ്ചയ്ക്കകം തുക നൽകിയില്ലെങ്കിൽ എട്ട് ശതമാനം പലിശ സഹിതം നൽകേണ്ടി വരുമെന്നാണ് ഉത്തരവിൽ പറയുന്നത്. സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും ഈ നഷ്ടപരിഹാര തുക ഈടാക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ഇതിനായി ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് അന്വേഷണം നടത്താവുന്നതാണെന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. നഷ്ടപരിഹാര തുക തൃശൂർ സ്വദേശിനിക്ക് നൽകിയതിന് ശേഷം രേഖമൂലം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ALSO READ : Kollam Hotel Attack: ദോശ കിട്ടാൻ വൈകി, പിന്നെ നടന്നത് വൻ തല്ലുമാല! ചായക്കട തല്ലിത്തകർത്ത് സംഘം
സംഭവം ഇങ്ങനെ
തൃശൂർ സ്വദേശിനി 2023 ജൂലൈ 30ന് വടക്കാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യവെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എസ്4 കംപാർട്ട്മെൻ്റ് 41-ാം ബെർത്ത് ബുക്ക് ചെയ്ത ജയസ്മിത തൻ്റെ സീറ്റിലേക്കെത്തിയപ്പോൾ മറ്റൊരാൾ അവിടെ ഇരിക്കുന്നതായി കണ്ടു. ഇക്കാര്യം ടിടിആറിനെ അറിയിച്ചപ്പോൾ ജയസ്മിതയുടെ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കിയതായിട്ടാണ് കാണുന്നതെന്ന് മറുപടി നൽകി. എന്നാൽ റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽ നിന്നും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്ത ടിക്കറ്റ് എങ്ങനെ ഓൺലൈനിലൂടെ റദ്ദാക്കാൻ സാധിക്കുമെന്ന് ചോദിച്ചപ്പോൾ ടിടിആർ കൃത്യമായ മറുപടി നൽകിയില്ല.
എന്നാൽ 500 രൂപ പിഴ അടച്ച് മറ്റൊരു സീറ്റ് മാറ്റി നൽകാമെന്ന് ജയസ്മിതയോട് ടിടിആർ പറഞ്ഞു. പക്ഷേ പിഴ തുക അടയ്ക്കാൻ തൻ്റെ കൈയ്യിൽ പണമില്ല എന്നറയിച്ചപ്പോൾ റിസർവേഷൻ കംപാർട്ട്മെൻ്റിൽ നിന്നും പുറത്ത് പോകാൻ ടിടിആർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തൻ്റെ സമ്മതമില്ലാതെ ടിക്കറ്റ് റദ്ദാക്കിയത് ചോദ്യം ചെയ്തപ്പോൾ ടിടിആർ യുവതിയെ ആലുവ ആർപിഎഫിന് ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ചുകൊണ്ട് കൈമാറുകയായിരുന്നു. ടിടിആറിൻ്റെ പരാതിയിൽ ആർപിഎഫ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ആർപിഎഫ് തന്നെ ആ കേസ് പിൻവലിക്കുകയും ചെയ്തിരുന്നു.
എങ്ങനെ ടിക്കറ്റ് ക്യാൻസലായി?
പിന്നീട് യുവതിയുടെ പരാതിയിൽ സംഭവത്തിൽ റെയിൽവേ അന്വേഷണം നടത്തിയിരുന്നു. ബുക്ക് സമയത്ത് കൗണ്ടറിലെ ക്ലാർക്കിന് പറ്റിയ പിഴവാണ് ഈ ആശയകുഴപ്പത്തിന് കാരണമായതെന്ന് റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തി. ബുക്കിങ്ങിനായിട്ടുള്ള സ്ലിപ്പിൽ നൽകിയ ഫോൺ നമ്പർ കൗണ്ടറിലെ ക്ലാർക്ക് തെറ്റിച്ചാണ് നൽകിയാണ് റിസർവേഷൻ ചെയ്തത്. ടിക്കറ്റ് ബുക്കിങ് ചെയ്തു എന്ന തെറ്റിച്ച് മൊബൈൽ നമ്പറിലേക്ക് മെസേജ് പോയതോടെ അത് ലഭിച്ചയാൾ ഓൺലൈനിലൂടെ ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന റെയിൽവേ ആക്ടിൻ്റെ നഗ്നമായ ലംഘനാണ് ഉണ്ടായതെന്ന് കമ്മീഷൻ്റെ ഉത്തരവിൽ പറയുന്നു.കേസിൽ അകപ്പെട്ടതോടെ യുവതിക്ക് സർക്കാരിലുണ്ടായിരുന്നു താൽക്കാലികടിസ്ഥാനത്തിലുള്ള ജോലിയും നഷ്ടപ്പെടുകയും ചെയ്തു. യുവതിയെ തിരികെ ജോലി പ്രവേശിപ്പിക്കണെന്നറിയിച്ചുകൊണ്ട് കമ്മീഷൻ സർക്കാരിനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി