Akhil P Dharmajan: ഇനി മുത്തുച്ചിപ്പിയിൽ എഴുതുന്നവർക്ക് അവാർഡ് നൽകുന്നത് കാണാം; അഖിൽ പി ധർമജന് പുരസ്കാരം നൽകിയതിൽ വിമർശനം
Indu Menon Criticizes Juries Over Kendra Sahitya Yuva Puraskar: അഖിൽ പി ധർമജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നൽകിയതിനെ വിമർശിച്ച് നോവലിസ്റ്റ് ഇന്ദു മേനോൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ദു മേനോൻ്റെ വിമർശനം.
യുവ നോവലിസ്റ്റ് അഖിൽ പി ധർമജന് ഇക്കൊല്ലത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നൽകിയതിനെതിരെ വിമർശനവുമായി നോവലിസ്റ്റ് ഇന്ദു മേനോൻ. ഇനി മുത്തുച്ചിപ്പിയിൽ എഴുതുന്നവർക്ക് അവാർഡ് നൽകുന്നത് കാണാം എന്ന് ഇന്ദു മേനോൻ വിമർശിച്ചു. പുരസ്കാരത്തിൻ്റെ ജൂറികളെ ആർക്കെങ്കിലും അറിയുമോ എന്നും ഇന്ദു മേനോൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു.
ലിറ്റററി ഫിക്ഷനല്ല, ഇനിയുള്ള കാലത്ത് ധാരാളമായി വിറ്റുപോകുന്ന പൾപ്പ് ഫിക്ഷനാണ് ആവശ്യമെന്ന് ഇന്ദു മേനോൻ കുറിച്ചു. ഇന്ത്യയിൽ മലയാള സാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവമുഖം ഒരു പൾപ്പ് ഫിക്ഷനാണെന്നത് അത്ഭുതപ്പെടുത്തുന്നില്ല. റാം നിങ്ങൾ കരുതുന്ന അഭിനവരാമൻ അല്ല. സാഹിത്യത്തെ വർഗീയവത്കരിക്കാനുള്ള ആദ്യത്തെ പടിയാവും ഇത് എന്നും ഇന്ദുമേനോൻ വിമർശിച്ചു.
50,000 രൂപയും ഫലകവുമാണ് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരജേതാക്കൾക്ക് ലഭിക്കുന്നത്. 23 ഭാഷകളിലുള്ള യുവ എഴുത്തുകാർക്കാണ് പുരസ്കാരം നൽകുക. എപ്പോഴാണ് പുരസ്കാരം വിതരണം ചെയ്യുക എന്ന് പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്ത് സ്വന്തമാക്കി. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന പുസ്തകമാണ് പുരസ്കാരാർഹമായത്.
ഓജോ ബോർഡ് എന്ന നോവലിലൂടെയാണ് അഖിൽ പി ധർമ്മജൻ തൻ്റെ എഴുത്തുജീവിതം ആരംഭിക്കുന്നത്. പിന്നീട് മെർക്കുറി ഐലൻഡ്, റാം കെയർ ഓഫ് ആനന്ദി, രാത്രി 12ന് ശേഷം എന്നീ നോവലുകളും അഖിൽ പ്രസിദ്ധീകരിച്ചു. നോവലുകളെല്ലാം ബെസ്റ്റ് സെല്ലറുകളാണ്. ഇതിനിടെ 2018 എന്ന സിനിമയ്ക്കായി ജൂഡ് അന്താണി ജോസഫിനൊപ്പം ചേർന്ന് തിരക്കഥയും നിർവഹിച്ചു. ആലപ്പുഴ സ്വദേശിയായ അഖിൽ പി ധർമജൻ ഫേസ്ബുക്കിലൂടെ എഴുത്ത് ആരംഭിച്ച് സ്വന്തമായാണ് ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്.