Sabarimala Gold Scam: സ്വര്‍ണക്കള്ളനെന്ന് ആക്ഷേപിക്കുന്നത് മാനസികമായി വിഷമം ഉണ്ടാക്കുന്നു; കടകംപള്ളി സുരേന്ദ്രൻ
Sabarimala Gold Scam: ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും ശബരിമലയില്‍ വച്ചാണ് പരിചയമെന്നും കടകംപള്ളി സുരേന്ദ്രൻ അന്വേഷണ സംഘത്തോട് പറഞ്ഞു...
ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വർണ്ണക്കള്ളൻ എന്ന് ആക്ഷേപിക്കുമ്പോൾ അത് മാനസികമായി വിഷമം ഉണ്ടാക്കുന്നു തനിക്ക് ഒരു അറിവും പങ്കുമില്ലാത്ത കാര്യമാണ് നടന്നതെന്നും കടകംപള്ളി സുരേന്ദ്രൻ. ഈ വിഷയത്തിൽ അന്വേഷണസംഘം വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവസമയത്തെ മന്ത്രിയെന്ന നിലയിൽ തനിക്ക് പറയാനുള്ളത് എസ്ഐടിക്ക് മുന്നിൽ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദേവസ്വം ബോര്‍ഡ് എടുക്കുന്ന എല്ലാ കാര്യവും മന്ത്രി അറിയാറില്ലെന്നും സ്വര്‍ണം പൂശല്‍ നടപടിയില്‍ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി മൊഴി നല്‍കി.
കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും ശബരിമലയില്‍ വച്ചാണ് പരിചയമെന്നും കടകംപള്ളി സുരേന്ദ്രൻ അന്വേഷണ സംഘത്തോട് പറഞ്ഞു. പല വഴിപാടുകളുടെയും സ്പോണ്‍സര്‍ എന്ന പരിചയമാണ് ഉള്ളതെന്നും അതിനപ്പുറം പോറ്റിയുമായി ഇടപാടൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മൊഴികൾ പരിശോധിച്ച ശേഷം മാത്രമേ കടകംപള്ളി സുരേന്ദ്രനെ ഇനിയും ചോദ്യം ചെയ്യണമോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാവുകയുള്ളൂ.
കൂടാതെ എൻ വാസുവിന്റെയും പത്മകുമാറിന്റെയും മൊഴികൾ അന്വേഷണസംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ സ്വർണ്ണക്കൊള്ള സംബന്ധിച്ച എല്ലാ ആരോപണങ്ങളും പൂർണമായി തള്ളി ഡി മണിയും സുഹൃത്തുക്കളും. കഴിഞ്ഞദിവസം നടന്ന ചോദ്യം ചെയ്യലിലാണ് വിദേശ വ്യവസായി യുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം ആണെന്ന് സഹായികളായ ബാലമുരുകൻ ശ്രീകൃഷ്ണൻ എന്നിവർ എസ്ഐടിക്ക് മൊഴി നൽകിയത്. ശബരിമലയുമായി ഒരു ഇടപാടും നടത്തിയിട്ടില്ല എന്നാണ് മൊഴി.
കേരളവുമായി ബിസിനസ് സൗഹൃദങ്ങൾ ഇല്ല. തങ്ങൾ തമിഴ്നാട് കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചത് എന്നും മൊഴി നൽകി. എന്നാൽ ഡി മണിയുടെ സാമ്പത്തിക വളർച്ച കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 10 വർഷത്തിനിടയിൽ വലിയ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങൾ ആണ് ഡി മണിക്കു ഉണ്ടായത്.