Kallur Balan Death: അന്നവർ ഭ്രാന്തനെന്ന് വിളിച്ചയാൾ, 100 ഏക്കർ കാടിൻ്റെ ഉടമയോ? ആരാണ് കേരളത്തിന് കല്ലൂർ ബാലൻ?
Who is Kallur Balan: പാലക്കാട് ജില്ലയിലെ 100 ഏക്കറോളം വരകുന്ന ചുടിയൻമലയുടെ താഴ്വാരം മുഴുവൻ മരം വെച്ച് പിടിച്ചിട്ടും അദ്ദേഹത്തിന് മതിയായില്ല. പിന്നെയും പല ജില്ലകളിൽ ബാലേട്ടനെത്തി മരങ്ങൾ നട്ടു

പാലക്കാട്: ഒരു മനുഷ്യൻ കാടാക്കിയ കുന്നും, പറമ്പും തരിശുനിലങ്ങളുമെല്ലാം അദ്ദേഹത്തിൻ്റെ വിയർപ്പിൽ പടുത്തുയർത്തിയ പ്രകൃതിയുടെ വലിയൊരു കൂടാരം. ജീവിക്കുന്നതും മരിക്കുന്നതുമെല്ലാം മരം നട്ടുവേണം എന്ന് സ്വന്തം ജീവിതം കൊണ്ട് പറഞ്ഞു തന്ന കല്ലൂർ ബാലനും ഭൂമിയിൽ നിന്നും വിട പറഞ്ഞു. വേലു ബാലകൃഷ്ണൻ എന്ന കല്ലൂർ ബാലനെ (76) അറിയാത്ത പാലക്കാട്ടുകാർ ആരുമില്ല. ഹൃദയ സംബന്ധാമയ അസുഖത്തെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.
പാലക്കാട് ജില്ലയിലെ 100 ഏക്കറോളം വരകുന്ന ചുടിയൻമലയുടെ താഴ്വാരം മുഴുവൻ മരം വെച്ച് പിടിച്ചിട്ടും അദ്ദേഹത്തിന് മതിയായില്ല. ഭൂമിയുടെ തണുപ്പിനെ ആവാഹിക്കാൻ ഭൂമിക്കായൊരു പച്ച പുതപ്പ് നിർമ്മിക്കാൻ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി 30 ലക്ഷത്തോളും വൃക്ഷത്തൈകൾ അദ്ദേഹം വെച്ചു പിടിപ്പിച്ചിട്ടുണ്ട്. മരങ്ങളും ഫല വൃക്ഷങ്ങളുമാണ് ബാലേട്ടൻ എറെയും നട്ടിരുന്നത്.അങ്ങനെ കല്ലൂർ ബാലൻ കേരളത്തിൻ്റെ പച്ച മനുഷ്യനായി.കാട്ടിലെ മൃഗങ്ങളുടെ വിശപ്പകറ്റാൻ ബാലൻ ദിവസവും 500 കിലോയോശം പഴങ്ങളും പച്ചക്കറികളും അദ്ദേഹം തന്നെ മാർക്കറ്റിലെത്തി ശേഖരിക്കും. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് അദ്ദേഹം കാട്ടുമൃഗങ്ങൾക്കുള്ള പഴങ്ങളും പച്ചക്കറികളുമായി എത്തുന്നത്. ഇത്തരത്തിൽ ദിവസേന ശേഖരിക്കുന്നത് 500 കിലോ. ഇവയെല്ലാം അതാത് സ്ഥലങ്ങളിലെ പ്രത്യേകം ഇടങ്ങളിൽ വെക്കും. മൃഗങ്ങൾ അവ ഇഷ്ടാനുസരണം കഴിക്കും.
അയ്യർമല, കിണവല്ലൂർ, വഴുക്കപ്പാറ, മുണ്ടൂർ, ധോണിമല, വാളയാർ പ്രദേശങ്ങളിലെല്ലാം അദ്ദേഹമെത്തും. കുരങ്ങുകൾ, മുയലുകൾ, മയിലുകൾ, കാട്ടുപന്നികൾ തുടങ്ങി മൃഗങ്ങളെല്ലാം ബാലേട്ടൻ്റെ വാഹനത്തെ കാത്തിരിക്കുമെന്നാണ് നാട്ടുകാർ പോലും പറയുന്നത്. പാലക്കാട് മുതൽ ഒറ്റപ്പാലം വരെയുള്ള മാർക്കറ്റുകളിലെ മൊത്തക്കച്ചവടക്കാർ ആപ്പിൾ, മാതളനാരങ്ങ, ഓറഞ്ച്, പേരയ്ക്ക, വാഴപ്പഴം, തണ്ണിമത്തൻ, ചക്ക, ഭക്ഷ്യയോഗ്യമായ നിരവധി പച്ചക്കറികൾ ബാലന് സൗജന്യമായി നൽകും. പരിചയക്കാരിൽ പലരും ജീപ്പിന് ഇന്ധനത്തിനായും പണം നൽകും.
2000-ൽ ഒരു ബൈക്കിൽ മരങ്ങൾ വെച്ചു പിടിപ്പിക്കാനായി നാടു തോറും അലഞ്ഞിരുന്ന കല്ലൂർ ബാലനെ കണ്ട് നാട്ടുകാർ അദ്ദേഹത്തിന് ഭ്രാന്താണെന്ന് പറഞ്ഞു. സർക്കാരിൻ്റെ വനമിത്ര പുരസ്കാരം ഏറ്റു വാങ്ങിയ കല്ലൂർ ബാലനോട് പിന്നെ അന്നാട്ടുകാർക്ക് ബഹുമാനമായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമത്തെക്കുറിച്ച് അറിഞ്ഞ മലപ്പുറത്തെ ഗുഡ് സമരിറ്റൻമാരാണ് അദ്ദേഹത്തിന് ജീപ്പ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ സംരക്ഷണ ശ്രമങ്ങളെ സഹായിക്കുന്നതിനായി ഇറാം ഇൻഡസ്ട്രിയൽ ഗ്രൂപ്പും ഒരു പിക്ക്-അപ്പ് വാൻ കൊണ്ടുവന്നു.പാലക്കാട് നിന്നും കാണാതായി വന്ന പനകൾ അദ്ദേഹം ചുടിയൻമലയുടെ താഴ്വാരങ്ങളിൽ നട്ടു. ഒരു കോടി തൈകളെങ്കിലും നടണമെന്നായിരുന്നു ആഗ്രഹം. ഒടുവിൽ പ്രകൃതിയിലേക്ക് കല്ലൂർ ബാലനും മടങ്ങി. ഭാര്യ: ലീല, രാജേഷ്, രജീഷ്, രജനീഷ് എന്നിവരാണ് മക്കൾ