BDS Student Death: നിതിൻ രാജ് ലോൺ ആപ്പിൽ നിന്ന് കടമെടുത്തെന്ന് പോലീസ്, അധ്യാപകരെ പ്രതിചേർത്തു
Kannur BDS Student Nithin Raj Death Case: നിതിൻ രാജിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മൊബൈൽ ഫോണും പരിശോധിച്ചു. ഇനി മുറിയിലുള്ളവരുടെയും ഹോസ്റ്റലിലുള്ളവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതിലേക്ക് നയിച്ച കാര്യമാണ് അറിയേണ്ടതെന്നും പോലീസ് പറഞ്ഞു.
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിതിൻ ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തിരുന്നതായി പോലീസ് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് സൈബർ സെല്ലിന്റെ വിദഗ്ധ സംഘമുൾപ്പെടെ ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കേസിൽ അധ്യാപകരെ പ്രതിചേർത്തതായും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
ആരോപണം ഉന്നയിക്കപ്പെട്ട ഡോ. എം.കെ റാം, സംഗീത എന്നിവരടക്കം മുഴുവൻ പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ആത്മഹത്യപ്രേരണം കുറ്റം ചുമത്തി. എസ്.സി, എസ്.ടി അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ നിതിൻ രാജിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മൊബൈൽ ഫോണും പരിശോധിച്ചു. ഇനി മുറിയിലുള്ളവരുടെയും ഹോസ്റ്റലിലുള്ളവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതിലേക്ക് നയിച്ച കാര്യമാണ് അറിയേണ്ടതെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം, നിതിൻ ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സൈബർ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ – ജനുവരി മാസത്തിലാണ് പണമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ലോൺ ഏജൻസി നിരന്തരം വിളിച്ചിരുന്നു.
കോളേജിലെ അധ്യാപികയ്ക്കും നിരന്തരം കോളുകൾ വന്നിരുന്നതായി സൈബർ അന്വേഷണത്തിലൂടെ മനസ്സിലായി. ലോൺ എടുക്കുമ്പോൾ ഏജൻസി സ്വമേധയാ കോൺടാക്ട് അക്സസ് ചെയ്യാൻ സാധ്യതയുണ്ട്. ഇങ്ങനെയാകും അധ്യാപികയുടെ നമ്പർ ലഭിച്ചതെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.