Nithin Raj Death: വിദ്യാർത്ഥി രോഷത്തിന് മുന്നിൽ വഴങ്ങി കോളേജ്; നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകനെ പുറത്താക്കും
Kannur Dental Student Nithin Raj Death: മകൻ ജീവനൊടുക്കാൻ ശ്രമിക്കില്ലെന്നാണ് കുടുംബം പറയുന്നത്. നിതിൻ്റെ മരണത്തിൽ ആരോപണവിധേയരായ ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

നിതിൻ രാജ്, ഡോ. എം.കെ റാം, സംഗീത
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മിനെ പുറത്താക്കും. കണ്ണൂർ ഡെന്റൽ കോളേജിൻ്റെ ഭാഗത്ത് നിന്ന് നടപടി ഉടനുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം നിതിൻ രാജിൻ്റെ മരണത്തിൽ കടുത്ത പ്രതിഷേധം തുടരുകയാണ്.
അന്വേഷണത്തിൽ പോലീസിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലേക്ക് കെഎസ്‍യു – എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വർഗീയ പരാമർശം നടത്തുന്ന ഒരു അധ്യാപകനെയും കോളേജിൽ വാഴിക്കാൻ അനുവദിക്കില്ലെന്ന് കെഎസ്‍യു പ്രവർത്തകർ പറഞ്ഞു. ക്യാമ്പസിനകത്തേക്ക് കയറി പ്രതിഷേധിച്ച കെഎസ്‍യു പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ALSO READ: ‘സാറല്ല, അതൊരു മൃഗമാണ്’, പ്രതികൾക്കായി അന്വേഷണം, കൂടുതൽ പേരുടെ മൊഴിയെടുക്കും
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ്. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായും ജാതി അധിക്ഷേപം നടത്തിയിരുന്നതായും കുടുംബം ആരോപിച്ചിരുന്നു.
മകൻ ജീവനൊടുക്കാൻ ശ്രമിക്കില്ലെന്നാണ് കുടുംബം പറയുന്നത്. നിതിൻ്റെ മരണത്തിൽ ആരോപണവിധേയരായ ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.