Thayyil Child Murder Case: ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; അമ്മ കുറ്റക്കാരി, ശിക്ഷാ വിധി 21ന്
Thayyil Child Murder Case, Mother Convicted: രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു. കേസ് കൈകാര്യം ചെയ്തതിൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കോടതി വിമർശിച്ചു.

ശരണ്യ
കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതക കുറ്റം തെളിഞ്ഞതായി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു. ജനുവരി 21ന് ശിക്ഷ വിധിക്കും.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ മകൻ തടസ്സമാകുമെന്ന് കരുതി ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ശേഷം, ശരണ്യയുമായി അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും പദ്ധതിയിട്ടിരുന്നു. വിചാരണയ്ക്കിടെ കോഴിക്കോട് വെച്ച് ശരണ്യ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.
ശരണ്യയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ അംശമാണ് കേസിൽ നിർണായക തെളിവായത്. ഇതോടെ, സംഭവ ദിവസം കടൽതീരത്ത് പോയിട്ടില്ലെന്ന ശരണ്യയുടെ വാദം പൊളിഞ്ഞു. 47 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് കോടതിയുടെ വിധി.
ALSO READ: ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു
അതേസമയം, ശരണ്യയുടെ കാമുകനും രണ്ടാം പ്രതിയുമായ നിധിനെ കേസിൽ വെറുതെ വിട്ടു. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. കേസ് കൈകാര്യം ചെയ്തതിൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കോടതി വിമർശിച്ചു.
തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്നും കേസിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നും കോടതി പറഞ്ഞു. കൂടാതെ പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ അടിസ്ഥാനത്തിലാകരുത് എന്ന് കോടതി ഓർമ്മിപ്പിച്ചു.