Sabarimala Gold Theft: ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു
N Vasu Remanded In Sabarimala Gold Theft: ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് കൂടി എൻ വാസുവിനെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് വിടുകയായിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് വാസുവിനെ കോടതിയിൽ ഹാജരാക്കിയത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള (Sabarimala Gold Theft) കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ (N Vasu) വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയാണ് ഇയാളെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് വാസുവിനെ കോടതിയിൽ ഹാജരാക്കിയത്.
ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് കൂടി എൻ വാസുവിനെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് വിടുകയായിരുന്നു. കേസിൽ കസ്റ്റഡിയിൽ തുടരുന്ന ശബരിമല തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലെത്തുമെന്നാണ് വിവരം. എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്നും അതിവിചിത്രമാണെന്നുമാണ് തന്ത്രി ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നത്. സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നാണ് തന്ത്രിയുടെ വാദം.
ALSO READ: ശബരിമലയിലെ സ്വർണ്ണപ്പാളികൾ മൊത്തം വിറ്റു? ഘടനയിൽ വലിയ വ്യത്യാസം, റിപ്പോർട്ട്
അതേസമയം ശബരിമല സ്വർണപ്പാളികൾ മൊത്തത്തിൽ വിറ്റതായാണ് നിലവിൽ പുറത്തുവരുന്ന വിവരം. വിഎസ്എസ്സി നൽകിയ ശാസ്ത്രീയ പരിശോധന ഫലത്തിലാണ് ഗുരുതരമായ വിവരങ്ങൾ ചൂണ്ടികാണിക്കുന്നത്. 1999ൽ നൽകിയ പാളികളുടെ ശാസ്ത്രീയ ഘടനയും നിലവിൽ സന്നിധാനത്തുള്ള ദ്വാരപാലക കട്ടിള പാളിയുടെ ഘടനയും തമ്മിൽ വ്യത്യാസം ഉണ്ടെന്നാണ് പരിശോധന ഫലം.
പാളികളുടെ കാലപ്പഴക്കത്തെ കുറിച്ച് കൃത്യമായി പരാമർശിച്ചിട്ടില്ലാത്തതിനാൽ ഘടനയിലെ വ്യത്യാസം ഹൈക്കോടതിയെ അറിയിച്ചശേഷം വിഎസ് എസ് സി യുമായി വീണ്ടും ചർച്ച നടത്താനാണ് എസ്ഐടിയുടെ തീരുമാനം. ഇതിനുശേഷം മാത്രമേ നിലവിൽ ശബരിമലയിൽ ഉള്ള പാളികൾ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് തിരിച്ചറിയാനാകു. കൂടാതെ യഥാർത്ഥ പാളികൾ വിറ്റോ എന്ന കാര്യത്തിലും ഇതിന് ശേഷമേ സ്ഥിരീകരണം നടത്താനാവു.