Kasaragod Toll Plaza: നിർമ്മാണച്ചെലവ് 2 കോടി, 22 ദിവസം കൊണ്ട് പിരിച്ചത് 2.71 കോടി, ആരിക്കാടി ടോൾ പ്ലാസയിലെ കണക്കുകൾ പുറത്ത്
Kasaragod Arikady Toll Plaza RTI Report : ഏകദേശം 2 കോടി രൂപ ചെലവഴിച്ചാണ് ആരിക്കാടിയിൽ താൽക്കാലിക ടോൾ പ്ലാസ നിർമ്മിച്ചത്. എന്നാൽ ജനകീയ പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഫെബ്രുവരി 4-ന് ഇത് അടച്ചുപൂട്ടി.
കാസർകോട്: വൻ പ്രതിഷേധങ്ങളെത്തുടർന്ന് അടച്ചുപൂട്ടിയ കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ വെറും 22 ദിവസത്തിനുള്ളിൽ പിരിച്ചെടുത്തത് 2.71 കോടി രൂപ. വിവരാവകാശ നിയമപ്രകാരം കുമ്പളയിലെ വ്യാപാരി അബ്ദുൽ ഖാദർ ഫിർഷാദ് കോട്ട നൽകിയ അപേക്ഷയ്ക്ക് മറുപടിയായി ദേശീയപാത കണ്ണൂർ മേഖല പ്രോജക്ട് ഡയറക്ടറാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.
പിരിവ് കണക്കുകൾ ഇങ്ങനെ
ജനുവരി 12 മുതൽ ഫെബ്രുവരി 4 വരെ നടന്ന പിരിവിന്റെ വിശദാംശങ്ങൾ നോക്കിയാൽ ആകെ ലഭിച്ചത് 2.71 കോടി രൂപയാണ്. അതിൽ 2.7 കോടിയും ഫാസ്ടാഗ് വഴിയാണ്. ക്യൂആർ കോഡ് വഴി വന്നത് 26,000 രൂപ. നേരിട്ട് പണമായും കിട്ടിയിട്ടുണ്ട്. അത് 1.1 ലക്ഷത്തോളം എന്നാണ് കണക്ക്.
2 കോടിയുടെ നിർമ്മാണം; ഒടുവിൽ പൊളിച്ചുനീക്കൽ
ഏകദേശം 2 കോടി രൂപ ചെലവഴിച്ചാണ് ആരിക്കാടിയിൽ താൽക്കാലിക ടോൾ പ്ലാസ നിർമ്മിച്ചത്. എന്നാൽ ജനകീയ പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഫെബ്രുവരി 4-ന് ഇത് അടച്ചുപൂട്ടി. നിലവിൽ ടോൾ പ്ലാസയുടെ ഭൂരിഭാഗം ഭാഗങ്ങളും പൊളിച്ചുനീക്കി കഴിഞ്ഞു. നിർമ്മാണത്തിനായി ചെലവാക്കിയ തുകയേക്കാൾ കൂടുതൽ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പിരിച്ചെടുത്തു എന്നത് ശ്രദ്ധേയമാണ്.
നവംബർ 4-ന് പിരിവ് തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങൾ കാരണം ജനുവരി 12-നാണ് പ്രവർത്തനം ആരംഭിച്ചത്. എ.കെ.എം. അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന അനിശ്ചിതകാല സമരവും അനുബന്ധ അക്രമസംഭവങ്ങളും വലിയ വാർത്തയായിരുന്നു. സമരപ്പന്തൽ പൊളിച്ചുനീക്കലും അറസ്റ്റും നടന്നുവെങ്കിലും ഒടുവിൽ ജനകീയ പ്രതിഷേധത്തിന് മുന്നിൽ അധികൃതർക്ക് ടോൾ പ്ലാസ പൂട്ടേണ്ടി വന്നു.