Dgp Shaik Darvesh Saheb: 26 ലക്ഷം ബാധ്യത മറച്ച് വസ്തു വിറ്റു, സംസ്ഥാന ഡിജിപിയുടെ ഭൂമി ജപ്തി ചെയ്തു
Kerla Dgp Land Selling Controversy: സ്ഥലത്തിന് വീണ്ടും അഡ്വാൻസ് ചോദിച്ചപ്പോഴാണ് സ്ഥലം രജിസ്റ്റർ ചെയ്യാൻ ഉമർ ഷെരീഫ് ആധാരം ആവശ്യപ്പെട്ടത്. ഇത് കിട്ടാതെ വന്നതോടെയാണ് പരാതിക്കാരൻ്റെ അന്വേഷണത്തിൽ വസ്തു ഒരു പൊതുമേഖല ബാങ്കിൽ പണയത്തിലാണെന്ന് വ്യക്തമായത്.

ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് | Screen Grab
തിരുവനന്തപുരം: വായ്പ മറച്ച് വെച്ച് ഭൂമി വിറ്റ കേസിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബിൻ്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു ജപ്തി ചെയ്തു. തിരുവനന്തപുരം സബ്-കോടതിയാണ് സ്ഥലം ജപ്തി ചെയ്തത്. 2023-ലാണ് വഴുതക്കാട് സ്വദേശി ഉമർ ഷെരീഫുമായി 74 ലക്ഷം രൂപയുടെ വസ്തു വിൽപ്പനക്കരാറുണ്ടാക്കിയത്. ഡിജിപിയുടെ ഭാര്യ ഫരീദാ ഫാത്തിമയുടെ പേരിൽ പേരൂർക്കട വില്ലേജ് ബ്ലോക്ക് നമ്പർ 23-ൽ റീസർവേ നമ്പർ 140/3 10.8 സെൻ്റ് ഭൂമിയാണ് വിൽപ്പനയ്ക്കായി കരാർ എഴുതിയത്.
കരാർ എഴുതിയതിന് പിന്നാലെ പല ഘട്ടങ്ങളിലായി 25 ലക്ഷം രൂപ അഡ്വാൻസായി ഭാര്യയുടെ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാൻസ്ഫർ ചെയ്തിരുന്നെന്നും അഞ്ച് ലക്ഷം രൂപ ഡിജിപിയുടെ ചേംബറിൽ നേരിട്ടെത്തി നൽകിയെന്നും പരാതിക്കാരനായ ഉമർ ഷെരീഫിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സ്ഥലത്തിന് വീണ്ടും അഡ്വാൻസ് ചോദിച്ചപ്പോഴാണ് സ്ഥലം രജിസ്റ്റർ ചെയ്യാൻ ഉമർ ഷെരീഫ് ആധാരം ആവശ്യപ്പെട്ടത്. ഇത് കിട്ടാതെ വന്നതോടെയാണ് പരാതിക്കാരൻ്റെ അന്വേഷണത്തിൽ വസ്തു ഒരു പൊതുമേഖല ബാങ്കിൽ പണയത്തിലാണെന്ന് വ്യക്തമായത്. ഇതോടെ ഉമർ ഷെരീഫ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വസ്തു ജപ്തി ചെയ്യാനും പണം തിരികെ നൽകുമ്പോൾ ജപ്തി ഒഴിവാക്കാനും കോടതി ഉത്തരവിട്ടത്. 33.35 ലക്ഷം രൂപ പലിശയുടെ ചെലവുമടക്കമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ഇത് മുൻകൂർ പരാതിക്കാരനെ അറിയിച്ചിരുന്നെന്നും മറച്ചുവെച്ചല്ല വസ്തുവിറ്റതെന്നുമാണ് വിഷയത്തിൽ ഡിജിപിയുടെ പ്രതികരണം. സ്ഥലത്ത് പരാതിക്കാരൻ മതില് കെട്ടിയിരുന്നെന്നും ഇത് ചോദ്യം ചെയ്തതെന്നു ഡിജിപി പറയുന്നു. തനിക്കാണ് നഷ്ടം വന്നതെന്നും ഡിജിപി ചൂണ്ടിക്കാട്ടുന്നു.