K Sudhakaran : ‘പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്’; മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സുധാകരൻ
K Sudhakaran Congress Candidacy : പാർട്ടി തന്നെക്കാൾ വളരെ വലുതാണ്, താൻ ചെറുതാണെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. നാല് ദിവസത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് കെ സുധാകരൻ മാധ്യമങ്ങൾക്ക് മറുപടി നൽകുന്നത്. സ്വതന്ത്രനായി മത്സരിക്കില്ല, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ വ്യക്തമാക്കുകയും ചെയ്തു.

K Sudhakaran
ന്യൂ ഡൽഹി : നാല് ദിവസമായി കോൺഗ്രസിന് മുൾമുനയിൽ നിർത്തിയ കണ്ണൂർ എം.പിയും കെപിസിസി മുൻ അധ്യക്ഷനുമായ കെ സുധാകരൻ്റെ യു ടേൺ. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയില്ലെങ്കിൽ കോൺഗ്രസ് വിടുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും സമ്മർദ്ദം ചെലുത്തിയ കെ സുധാകരൻ അവസാനം താൻ കണ്ണൂർ എംപിയായി തുടരുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. എംപിമാർ മത്സരിക്കേണ്ടയെന്ന് സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും നിലപാട് എടുത്തതോടെ സുധാകരൻ്റെ സമ്മർദ്ദം തന്ത്രം ചിലവായില്ല.
നാല് ദിവസമായി കെ സുധാകരൻ മത്സരിക്കുമോ എന്ന വിഷയത്തിൽ കോൺഗ്രസിനുള്ള വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കെ സുധാകരനൊപ്പം നിയമസഭയിലേക്ക് മത്സരിക്കാൻ മറ്റൊരു എംപിയായ അടൂർ പ്രകാശും ഐഎസിസിക്ക് മുന്നിൽ ആവശ്യമുന്നയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങളെ തുടർന്ന് സുധാകരൻ തൻ്റെ നിലപാട് അറിയിക്കാൻ രണ്ട് തവണ വാർത്തസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. മുതിർന്ന നേതാവ് എ.കെ ആൻ്റണിയും മറ്റ് ദേശീയ നേതാക്കളും ഇടപ്പെട്ട് കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് നേതാവിനെ അനുനയിപ്പിക്കുകയായിരുന്നു.
പാർട്ടിയിൽ തുടരുമെന്നും, പാർട്ടിയാണ് വലുതെന്നും, താൻ ചെറുതാണെന്നും സുധാകരൻ ഏറ്റവും ഒടുവിലായി ഡൽഹി മാധ്യമങ്ങളോട് പറഞ്ഞു. താൻ പാർട്ടി വിധേയനായി തുടരുമെന്ന്, സ്വതന്ത്രനായിട്ടല്ല, പാർട്ടി പറഞ്ഞാൽ എവിടെ വേണേലും മത്സരിക്കാനും തയ്യാറാണെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. സുധാകരൻ ഇടഞ്ഞ് നിന്നതോടെ കോൺഗ്രസിൻ്റെ രണ്ടാഘട്ടം സ്ഥാനാർഥികളുടെ പട്ടിക പുറപ്പെടുവിക്കുന്നത് വൈകി. ആദ്യ ലിസ്റ്റ് പുറപ്പെടുവിക്കുന്നതിനെയും സുധാകരൻ്റെ സമ്മർദ്ദം ബാധിച്ചിരുന്നു.