Kerala Assembly Election 2026: കെ സുധാകരന് സീറ്റില്ല? കൊച്ചി സീറ്റിലും തര്‍ക്കം? കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക ഇന്ന്
Congress candidate list for Kerala assembly election 2026: കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കൊച്ചി, പെരുമ്പാവൂര്‍ സീറ്റുകളില്‍ തര്‍ക്കം നിലനില്‍ക്കുന്നു. കണ്ണൂര്‍ ജില്ലയിലെ സിപിഎം വിമതരെ പിന്തുണയ്ക്കുന്ന കാര്യത്തിലും ധാരണയായില്ല.

കെ സുധാകരൻ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട പട്ടിക വൈകുന്നു. പുലര്‍ച്ചെ 2.15 വരെ നീണ്ട തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും സമവായമില്ല. എങ്കിലും ഇന്ന് രാവിലെ തന്നെ രണ്ടാം പട്ടിക പുറത്തുവിടാനാണ് ശ്രമം. കെ. സുധാകരന്റെ പിടിവാശിക്ക് പാര്‍ട്ടി വഴങ്ങുന്നുവെന്ന സൂചന പുറത്തുവന്നെങ്കിലും, എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ വീണ്ടും നേതൃത്വം ഉറച്ചുനില്‍ക്കുന്നുവെന്നാണ് സൂചന. കണ്ണൂരില്‍ കെ. സുധാകരനും, കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരിക്കാനുള്ള സാധ്യത ഇതോടെ മങ്ങി.
കൊച്ചി സീറ്റിലും തീരുമാനമായില്ല. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ് എന്നിവരുടെ പേരുകളാണ് കൊച്ചി സീറ്റിലേക്ക് ചര്‍ച്ച ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷിയാസിനൊപ്പമാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ദീപ്തിയുടെ പേരാണ് നിര്‍ദ്ദേശിക്കുന്നത്.
പെരുമ്പാവൂരാണ് തര്‍ക്കം നിലനില്‍ക്കുന്ന മറ്റൊരു മണ്ഡലം. നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ആദ്യം പരിഗണനയില്ലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പേരും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് സൂചന. ഉല്ലാസ് തോമസ്, മനോജ് മൂത്തേടന്‍ എന്നീ പേരുകളും പെരുമ്പാവൂരിലേക്ക് ചര്‍ച്ച ചെയ്യുന്നുണ്ട്.
ധാരണയായില്ല
പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെ സിപിഎം വിമതരായ വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍ എന്നിവരെ പിന്തുണയ്ക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അമ്പലപ്പുഴയില്‍ ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിലും ധാരണയായില്ല.
സമവായമാകാത്തതില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ അതൃപ്തിയിലാണെന്നാണ് വിവരം. സതീശനും, വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാത്രി വൈകി ഖാര്‍ഗെയുടെ വസതിയിലെത്തി പ്രത്യേക യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയും ഈ യോഗത്തില്‍ പങ്കെടുത്തു.
നാലഞ്ച് സീറ്റുകളില്‍ ധാരണയായില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എംപിമാര്‍ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. യോഗങ്ങള്‍ക്ക് ശേഷം സതീശനും, സണ്ണി ജോസഫും നാട്ടിലേക്ക് മടങ്ങി.
സുധാകരന്‍ അതൃപ്തിയില്‍
സീറ്റ് ലഭിക്കാത്തതില്‍ കെ. സുധാകരന്‍ കടുത്ത അതൃപ്തിയിലാണ്. ഡല്‍ഹിയില്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അദ്ദേഹം തീരുമാനിച്ചെങ്കിലും, പിന്നീട് പിന്മാറി. കണ്ണൂര്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് സൂചനയുണ്ട്. സീറ്റ് ലഭിച്ചില്ലെങ്കില്‍, കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സുധാകരന്‍ നേതാക്കളോട് വ്യക്തമാക്കിയത്.