Kerala Assembly Election 2026: സിപിഎം പട്ടികയിൽ അന്താരാഷ്ട്ര ഫുട്‌ബോൾ താരവും, നിലമ്പൂർ പിടിക്കുമോ?
Nilambur Assembly Election 2026: പി.വി. അൻവർ രാജിവെച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ആദ്യഘട്ടത്തിൽ ഷറഫലിയുടെ പേരാണ് ഉയർന്ന് വന്നത്. എന്നാൽ അവസാനനിമിഷത്തിൽ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
മലപ്പുറം: നിലമ്പൂർ മണ്ഡലത്തിൽ സ്വാതന്ത്ര്യസ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സിപിഎം. മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം യു. ഷറഫലി മത്സരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ അറിയിച്ചു. ആദ്യം ഏറനാട് മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും അത് സി.പി.ഐ.യുടെ സീറ്റായതിനാൽ നിലമ്പൂരിലേക്ക് പരിഗണിക്കുകയായിരുന്നു.
പി.വി. അൻവർ രാജിവെച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ആദ്യഘട്ടത്തിൽ ഷറഫലിയുടെ പേരാണ് ഉയർന്ന് വന്നത്. എന്നാൽ അവസാനനിമിഷത്തിൽ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇത്തവണ പാർട്ടി അവസരം നൽകിയിരിക്കുകയാണ്. നിലമ്പൂരിലെ അദ്ദേഹത്തിന്റെ കുടുംബ-സുഹൃദ് ബന്ധങ്ങളും സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവും വിജയമുറപ്പിക്കുമെന്നാണ് വിലയിരുത്തൽ.
ALSO READ: പ്രചാരണത്തിന് വെറും 23 ദിവസം, പത്രിക സമർപ്പിക്കാൻ ഒൻപതും; നേമത്ത് പടയൊരുക്കം തുടങ്ങി വി ശിവൻകുട്ടി
യു. ഷറഫലി ആരാണ്?
അരീക്കോട് സ്വദേശിയായ യു. ഷറഫലി ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഫുട്ബോൾ കളിക്കാരനാണ്. കോഴിക്കോട് സർവകലാശാലയ്ക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്ന അദ്ദേഹം പിന്നീട് കേരള ഫുട്‌ബോൾ ടീമിലെ ഡിഫൻഡറായി.
1985 മുതൽ 1995 വരെ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ കളിച്ചു. 1992-ലും 1993-ലും കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയപ്പോൾ നിർണായക പങ്ക് വഹിച്ചു. കൂടാതെ, കേരള പോലീസിന്റെയും കേരള ടീമിന്റെയും പ്രധാന താരമായിരുന്നു. കേരള പോലീസ് ടീമിന്റെ മാനേജർ, മുഖ്യ പരിശീലകൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
1993-ൽ നടന്ന സൂപ്പർ സോക്കർ സീരീസിൽ ഇന്ത്യൻ ദേശീയ ടീമിനെ നയിച്ചു. 1994-ൽ കൊറിയയിലും ഹോങ്കോങ്ങിലുമായി നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബെയ്‌റൂത്തിനെതിരെ ഇന്ത്യക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.
2023-ൽ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി. മലബാർ സ്പെഷ്യൽ പോലീസിൽ 12 വർഷം അസിസ്റ്റന്റ് കമൻഡാന്ററായും നാല് വർഷം കമൻഡാന്റുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു. ഷറഫലി പിന്നീട് നാലുവർഷം കമൻഡാന്റുമായിരുന്നു. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജി വെച്ചിട്ടാണ് അദ്ദേഹം 2026-ലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഒരുങ്ങുന്നത്.