Kerala Assembly Election 2026: ഭരണത്തുടര്‍ച്ചയോ, അതോ മാറ്റമോ? കേരളത്തിന്റെ വിധി മെയ് നാലിന് അറിയാം; നെഞ്ചിടിപ്പില്‍ മുന്നണികള്‍
Kerala assembly election LDF vs UDF vs NDA battle 2026: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം മെയ് നാലിന് അറിയാം. ഇനിയുള്ള 24 ദിനം ഓരോ മുന്നണികളും കൂട്ടലും കിഴിക്കലുമായി മുന്നോട്ടുപോകും. പ്രചാരണത്തിരക്കുകള്‍ അവസാനിച്ചതോടെ, ഇനിയുള്ള കുറച്ചുദിനം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമത്തിനുള്ളതാണ്.
തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയോ, അതോ മാറ്റമോ? രാഷ്ട്രീയ കേരളം ഉന്നയിക്കുന്ന ഈ ചോദ്യത്തിന്റെ ഉത്തരം മെയ് നാലിന് അറിയാം. ഇനിയുള്ള 24 ദിനം നെഞ്ചിടിപ്പോടെ മുന്നണികള്‍ കൂട്ടലും കിഴിക്കലുമായി മുന്നോട്ടുപോകും. പ്രചാരണത്തിരക്കുകള്‍ അവസാനിച്ചതോടെ, ഇനിയുള്ള കുറച്ചുദിനം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമത്തിനുള്ളതാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 78.20 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകള്‍ ഇന്ന് വ്യക്തമാകും.
ഉയര്‍ന്ന പോളിങ് ശതമാനം ആരെ തുണയ്ക്കുമെന്നാണ് ഇനി അറിയേണ്ടത്. പോളിങ് ശതമാനം ഉയരുന്നത് പ്രതിപക്ഷത്തെ തുണയ്ക്കുമെന്ന പൊതുധാരണയാണ് യുഡിഎഫിന്റെ പിടിവള്ളി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും, യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്നും ഭരണമാറ്റം ഉറപ്പാണെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു.
എന്നാല്‍ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്. 1987-ലെ തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 80.54 ശതമാനം. അന്ന് എല്‍ഡിഎഫാണ് വിജയിച്ചത്. ഉയര്‍ന്ന പോളിങ് ശതമാനം ജനം എല്‍ഡിഎഫിനൊപ്പമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്.
Also Read: Kerala Assembly Election 2026: പോളിങ്ങില്‍ ചരിത്രം രചിച്ച് കേരളം; 1987 ആവര്‍ത്തിക്കുന്നു
എന്‍ഡിഎ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പായി ഇത്തവണത്തേത് മാറുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. നിയമസഭയില്‍ ഇത്തവണ ഒന്നിലേറെ എന്‍ഡിഎ എംഎല്‍എമാര്‍ ഉണ്ടാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
പോളിങ് ശതമാനം
അതേസമയം, പോളിങ് ശതമാനത്തിലെ വര്‍ധനവ് ‘എസ്‌ഐആര്‍ ഇഫക്ട്’ മൂലമാണെന്ന് വിലയിരുത്തലുകളുണ്ട്. എസ്‌ഐആറിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. പോളിങ് കൂടുന്നതും, കുറയുന്നതും ഏതെങ്കിലും മുന്നണിയുടെ ജയ-പരാജയ സാധ്യതകള്‍ നിര്‍ണയിക്കുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.