Kerala Assembly Election Result 2026 : നേമത്ത് പൂട്ടിയതും കഴക്കൂട്ടത്തും ചാത്തന്നൂരും പുതിയ അക്കൗണ്ടും തുറന്ന് ബിജെപി; ഇത് പുതിയ തുടക്കമോ?
Kerala Assembly Election Result 2026 BJP Performance : 2016 നേമം മണ്ഡലത്തിൽ ജയിച്ചാണ് കേരള നിയമസഭയിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത്. എന്നാൽ 2021 തിരഞ്ഞെടുപ്പ് ആദ്യമായി തുറന്ന അക്കൗണ്ട് പൂട്ടി. എന്നാൽ ഇപ്രാവശ്യം പൂട്ടിയ ആ അക്കൗണ്ടിനൊപ്പം പുതിയ രണ്ട് സീറ്റുകളും നേടിയിരിക്കുകയാണ് ബിജെപി
തിരുവനന്തപുരം : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തുത്തുവാരിയതിനൊപ്പം ശ്രദ്ധേമായ മറ്റൊന്നാണ് ബിജെപിയുടെ മുന്നേറ്റം. മൂന്ന് സീറ്റുകളാണ് ഇത്തവണ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായിട്ടാണ് ബിജെപി കേരളത്തിൽ ഒന്നിലധികം സീറ്റ് കേരളത്തിൽ സ്വന്തമാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ നേമം, കഴക്കൂട്ടം, കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലങ്ങളിലാണ് ഇത്തവണ ബിജെപി തങ്ങളുടെ താമര വിരിയിച്ചത്. 2021ൽ ബിജെപിക്ക് നഷ്ടമായ സീറ്റാണ് നേമം. ആ നേമത്തിനൊപ്പം കഴക്കൂട്ടവും ചാത്തന്നൂരും ചേരുമ്പോൾ കേരളത്തിലെ ബിജെപി നേതൃത്വത്തിൻ്റെ നേട്ടത്തിൽ ഒരു പൊൻതൂവലും കൂടിയാകും.
നേമം തിരിച്ചുപിടിച്ച് രാജീവ് ചന്ദ്രേശഖർ
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണ് നേമം തിരിച്ചുപിടിച്ചത്. 5,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജീവ് ചന്ദ്രശേഖരിൻ്റെ ജയം. ആദ്യ രണ്ട് റൗണ്ടുകൾ ഒഴിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ഒരുഘട്ടത്തിൽ പോലും പിന്നോട്ട് പോയില്ല. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെയും കോൺഗ്രസിൻ്റെ കെ എസ് ശബരിനാഥൻ്റെയും കടുത്ത ത്രികോണ വെല്ലുവിളിക്കിടെയാണ് രാജീവ് ചന്ദ്രശേഖറുടെ ജയം.
ചാത്തന്നൂരിലെ അപ്രതീക്ഷിത നേട്ടം
എക്സിറ്റ് പോളുകൾ പോലും പ്രവചിക്കാത്ത വിജയമായിരുന്നു ചാത്തന്നൂരിലേത്. 4398 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിബി ഗോപകുമാർ എൽഡിഎഫിൻ്റെ ആർ രാജേന്ദ്രനെ തോൽപ്പിക്കുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021, 2016 തിരഞ്ഞെടുപ്പിലും ചാത്തന്നൂരിൽ ബിബി ഗോപകുമാർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2016 മുതൽ എട്ട് മുതൽ പത്ത് ശതമാനം വരെ വോട്ടുകൾ ബിജെപി ചാത്തന്നൂരിൽ വർധിപ്പിച്ചുകൊണ്ടിരുന്നു. തുടർന്നാണ് ഇപ്രാവശ്യം 38ൽ അധികം വോട്ട് വിഹിതം നേടി ചരിത്രത്തിൽ ആദ്യമായി കൊല്ലത്തിൻ്റെ മണ്ണിൽ താമര വിരിയിച്ചത്.
കഴക്കൂട്ടത്തെ ത്രികോണ പോരിലെ ജയം
ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കഴക്കൂട്ടത്ത്. അവസാന ലാപ്പ് വരെ എൽഡിഎഫിൻ്റെ കടകംപ്പള്ളി സുരേന്ദ്രനെ നേരിയ ഭൂരിപക്ഷത്തിലാണ് വി മുരളീധരൻ തോൽപ്പിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ ഒരു ഫോട്ടോഫിനിഷിലേക്ക് കടന്നാണ് 428 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി മുരളീധരൻ്റെ വിജയം സ്ഥിരീകരിക്കുന്നത്. കോൺഗ്രസിൻ്റെ ടി ശരത്ചന്ദ്ര പ്രസാദും ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും കഴക്കൂട്ടം ബിജെപിയിലേക്ക് ചാഞ്ഞു. വി മുരളീധരൻ്റെ രാഷ്ട്രീയ ജീവതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് വിജയം കൂടിയാണിത്.
ആദ്യം അക്കൗണ്ട് തുറന്നത് 2016ൽ
2016 തിരഞ്ഞെടുപ്പിലാണ് ചരിത്രത്തിൽ ആദ്യമായി ബിജെപി സംസ്ഥാന നിയമസഭയിലേക്കെത്തുന്നത്. നേമം മണ്ഡലത്തിൽ ഒ രാജഗോപാൽ ആണ് സംസ്ഥാന നിയമസഭയിൽ ആദ്യമായി താമര വിരയിക്കുന്നത്. 8,600ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് രാജഗോപാൽ ജയിച്ച് ചരിത്രം കുറിച്ചത്. എന്നാൽ 2021ൽ അതേ നേമം പിടിച്ചെടുത്തുകൊണ്ട് എൽഡിഎഫ് വി ശിവൻകുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു. ആ നേമവും അതിനൊടൊപ്പം രണ്ട് സീറ്റുകളുമാണ് ഇത്തണവ ബിജെപി സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകളാണ് സ്വന്തമാക്കിയത്. 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് സ്വന്തമാക്കാൻ സാധിച്ചത്.