Kerala Brand: വെളിച്ചെണ്ണ ഇനി ഇന്റർനാഷണൽ, 10 ഉൽപന്നങ്ങളുമായി ‘കേരള ബ്രാൻഡ്’ റെഡി
Kerala Brand Survey Completed: പത്ത് ഉൽപന്നങ്ങളാണ് 'കേരള ബ്രാൻഡ്' ലേബലിനായി പരിഗണിച്ചിട്ടുള്ളത്. പദ്ധതിയുടെ പ്രാരംഭത്തിൽ വെളിച്ചെണ്ണയെ 'കേരള ബ്രാൻഡ്' ലേബലിൽ ഉൾപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: കേരളത്തിന്റെ തനത് ഉൽപന്നങ്ങളെ ആഗോള വിപണിയിൽ എത്തിക്കുന്നതിനുള്ള ‘കേരള ബ്രാൻഡ്’ പദ്ധതിയുടെ ആദ്യഘട്ട സർവേ പൂർത്തിയായി. വ്യവസായ വാണിജ്യ വകുപ്പ് നടത്തിയ സർവേയിൽ, 1124 നിർമ്മാണ യൂണിറ്റുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു.
ആകെ പത്ത് ഉൽപന്നങ്ങളാണ് ‘കേരള ബ്രാൻഡ്’ ലേബലിനായി പരിഗണിച്ചിട്ടുള്ളത്. പദ്ധതിയുടെ പ്രാരംഭത്തിൽ വെളിച്ചെണ്ണയെ ‘കേരള ബ്രാൻഡ്’ ലേബലിൽ ഉൾപ്പെടുത്തിയിരുന്നു. കാപ്പി, തേയില, തേൻ, നെയ്യ്, കുപ്പിവെള്ളം, പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി. പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ്, കന്നുകാലിത്തീറ്റ എന്നിവയാണ് മറ്റ് ഉത്പന്നങ്ങൾ. ഉത്പന്നങ്ങളുടെ ഗുണനിലവാരം, ഉത്പാദന രീതികൾ, ധാർമികവും സുസ്ഥിരവുമായ മാനദണ്ഡങ്ങൾ, മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ പഠനമാണ് സർവേയിലൂടെ നടത്തിയത്.
സർവേയിലൂടെ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഉത്പന്നങ്ങൾക്കുള്ള സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ രൂപപ്പെടുത്തും. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന നിർമ്മാതാക്കൾക്ക് ‘കേരള ബ്രാൻഡ്’ എന്ന പേരിൽ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ അവസരം ലഭിക്കുന്നതാണ്. ഇത് ഉത്പന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വലിയ സ്വീകാര്യത നേടാൻ സഹായിക്കും.
കേരളത്തിന്റെ വ്യവസായ നയത്തിൽ ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. നമ്മുടെ ഉത്പന്നങ്ങൾക്ക് ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും ഒരു ആഗോള മുദ്ര നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നമ്മുടെ നിർമ്മാതാക്കൾക്ക് വലിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.