Pinarayi Vijayan Investment: മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്, ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമോ?
Kerala CM Pinarayi Vijayan Files Nomination from Dharmadam: സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ, കെ.കെ. രാഗേഷ് എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി പത്രിക സമർപ്പിക്കാനെത്തിയത്. പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ നിർമ്മാണ ജോലികളിലൂടെ സ്വരൂപിച്ച തുകയാണ് കെട്ടിവെക്കാനായി അദ്ദേഹം ഉപയോഗിച്ചത്.

Pinarayi Vijayan (1)
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക ചർച്ചയാകുന്നു. ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനു സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലെ സ്വത്ത് വിവരമാണ് ചർച്ചയായത്. ഇന്ന് രാവിലെ 11 മണിയോടെ തലശ്ശേരി സബ് രജിസ്ട്രാർ ഓഫീസിലെത്തി വരണാധികാരി സച്ചിൻ കൃഷ്ണ മുമ്പാകെയാണ് അദ്ദേഹം പത്രിക നൽകിയത്. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ധർമ്മടത്ത് നിന്നും ജനവിധി തേടുന്നത്.
ALSO READ: ചെങ്ങന്നൂരിൽ ഇത്തവണയും ചെങ്കൊടി പാറുമോ?; അതോ അപ്രതീക്ഷിത ട്വിസ്റ്റോ, മണ്ഡലം ആർക്കൊപ്പം
പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം മുഖ്യമന്ത്രിയുടെയും ഭാര്യ കമലയുടെയും പേരിലായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്. പിണറായി വിജയന്റെ പേരിൽ 43.35 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട് ഒപ്പം 78 സെന്റ് സ്ഥലവും സ്വന്തമായുണ്ട്. ഭാര്യ കമല വിജയന്റെ പേരിൽ 60.58 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഒപ്പം ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവും 10 പവൻ സ്വർണ്ണവുമുണ്ട്. ഇരുവരുടെയും പേരിൽ യാതൊരുവിധ കടബാധ്യതകളുമില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പേരിൽ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ടെങ്കിലും ഒന്നിനും ശിക്ഷിക്കപ്പെട്ടിട്ടില്ല.
സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ, കെ.കെ. രാഗേഷ് എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി പത്രിക സമർപ്പിക്കാനെത്തിയത്. പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ നിർമ്മാണ ജോലികളിലൂടെ സ്വരൂപിച്ച തുകയാണ് കെട്ടിവെക്കാനായി അദ്ദേഹം ഉപയോഗിച്ചത്. പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് പറയാനുണ്ട്, പിന്നെ പറയാം എന്ന് പ്രതികരിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായി മലപ്പുറത്തേക്ക് തിരിച്ചു.