Kerala Doctors Strike: സർക്കാർ വാക്ക് പാലിച്ചില്ല; വിട്ടുവീഴ്ചയില്ലാതെ ഡോക്ടർമാർ, ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം
Kerala Doctors OP Boycott: ശമ്പള പരിഷ്കരണം, അരിയർ കുടിശ്ശിക തീർക്കൽ, ജോലിഭാരം കുറയ്ക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഇല്ലാത്തതിനാലാണ് കെജിഎംസിടിഎ സമരത്തിലേക്ക് നീങ്ങിയത്. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ ഫെബ്രുവരി 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും പൂർണ്ണമായും നിർത്തിവെക്കാനാണ് തീരുമാനം.
തിരുവനന്തപുരം: സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കെജിഎംസിടിഎ (KGMCTA) അനിശ്ചിതകാല സമരത്തിലേക്ക്. പ്രതിഷേധത്തിൻ്റെ ഭാഗമായി ഇന്ന് മുതൽ ഒപി വിഭാഗം ഡോക്ടർമാർ ബഹിഷ്കരിക്കും. അതിനാൽ സമരം അവസാനിപ്പിക്കുന്നത് വരെ മെഡിക്കൽ കോളജുകളിൽ ഒപി സേവനം ലഭ്യമാകില്ല.
വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ ഫെബ്രുവരി 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും പൂർണ്ണമായും നിർത്തിവെക്കാനാണ് തീരുമാനം. ഇതുകൂടാതെ മെഡിക്കൽ കോളജുകളിലെ അധ്യാപന പ്രവർത്തനങ്ങളും ഡോക്ടർമാർ ബഹിഷ്കരിക്കും. ശമ്പള പരിഷ്കരണം, അരിയർ കുടിശ്ശിക തീർക്കൽ, ജോലിഭാരം കുറയ്ക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഇല്ലാത്തതിനാലാണ് കെജിഎംസിടിഎ സമരത്തിലേക്ക് നീങ്ങിയത്.
ALSO READ: ചൂടിനൊപ്പം പേടിക്കണം അൾട്രാവയലറ്റ് വികിരണത്തേയും, ഈ ജില്ലക്കാർക്ക് മുന്നറിയിപ്പ്
ഒപി വിഭാഗം സ്തംഭിക്കുമെങ്കിലും അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം എന്നിവയുടെ പ്രവർത്തനങ്ങളെ സമരം ബാധിക്കില്ലെന്നും സംഘടന അറിയിച്ചിട്ടുണ്ട്. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സാമ്പത്തിക പ്രതിസന്ധിയാണ് അരിയർ നൽകുന്നതിൽ കാലതാമസം വരുത്തുന്നതെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ പ്രതികരണം.