Kerala Flood Alert: പെരുമഴ! നദികളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്, ജാഗ്രത
Kerala Flood Alert On Nine Districts: മുന്നറിയിപ്പ് നൽകിയിരിക്കുന്ന നദികളിൽ യാതൊരു കാരണവശാലും ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദ്ദേശമുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ നദികളിൽ ജലനിരപ്പ് ഉയരുന്നു. അപടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഓറഞ്ച്, യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നദികളുടെ തീരത്ത് താമസിക്കുന്നതവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുന്നറിയിപ്പ് നൽകിയിരിക്കുന്ന നദികളിൽ യാതൊരു കാരണവശാലും ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദ്ദേശമുണ്ട്.
ഓറഞ്ച് അലർട്ട്
കാസറഗോഡ്: ഉപ്പള, നീലേശ്വരം, മൊഗ്രാൽ
പത്തനംതിട്ട: മണിമല
മഞ്ഞ അലർട്ട്
തിരുവനന്തപുരം: വാമനപുരം, കരമന
കൊല്ലം: പള്ളിക്കൽ
പത്തനംതിട്ട: പമ്പ, അച്ചൻകോവിൽ, പമ്പ (മടമൺ സ്റ്റേഷൻ -CWC), മണിമല
ഇടുക്കി: തൊടുപുഴ
എറണാകുളം: മൂവാറ്റുപുഴ
തൃശൂർ: കരുവന്നൂർ
കോഴിക്കോട്: കോരപ്പുഴ
കണ്ണൂർ: പെരുമ്പ, കവ്വായി
കാസറഗോഡ്: കാര്യങ്കോട്
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂൺ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായിട്ടുണ്ട്.