Paliyekkara Toll: ബ്ലോക്ക് തുടർന്നാൽ ടോളില്ല, ഒരാഴ്ച കൂടി നോക്കും; കർശന നിർദ്ദേശവുമായി ഹൈക്കോടതി
Highcourt Warn Paliyekkara Toll: ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ ടോൾപിരിവ് നിർത്തിവെയ്ക്കണമെന്നും. അതിന് ചെയ്യാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അക്കാര്യവും കോടതിയെ അറിയിക്കാൻ ദേശീയപാതാ അതോറിറ്റിയോട് ബെഞ്ച് നിർദേശിക്കുകയും ചെയ്തു.
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരെ കർശന നിലപാടുമായി കേരള ഹൈക്കോടതി (Kerala Highcourt). ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കകം പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ടോൾ വിലക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. അടിപ്പാതയുടെ നിർമാണമടക്കം ഈ മേഖലകളിൽ നടക്കുകയാണ്. അതേസമയം ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കകം പരിഹാരം കണ്ടെത്തുമെന്ന് ദേശീയപാതാ അതോറിറ്റിക്കായി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ഗതാഗതക്കുരുക്ക് രൂക്ഷമായ പാതയിൽ ടോൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ കർശന നിർദ്ദേശം. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ ടോൾപിരിവ് നിർത്തിവെയ്ക്കണമെന്നും. അതിന് ചെയ്യാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അക്കാര്യവും കോടതിയെ അറിയിക്കാൻ ദേശീയപാതാ അതോറിറ്റിയോട് ബെഞ്ച് നിർദേശിക്കുകയും ചെയ്തു.
നിലവിൽ 4.8 കിലോമീറ്ററിൽ മാത്രമാണ് പ്രശ്‌നമുള്ളതെന്നും ശേഷിക്കുന്ന 65 കിലോമീറ്ററിൽ തടസ്സങ്ങളില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ കോടതിയിൽ പറഞ്ഞു. ഗതാഗതാകുരുക്ക് ഉൾപ്പെടെയുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാരിനെ ഉൾപ്പെടുത്തി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. കേസ് വീണ്ടും ജൂലായ് 16-ന് പരിഗണിക്കും.