AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ലോക്സഭാ തിരഞ്ഞെടുപ്പ്; സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേന, സംസ്ഥാനത്ത് വമ്പൻ ക്രമീകരണങ്ങൾ

സുരക്ഷയുടെ ഭാ​ഗമായി സംസ്ഥാനത്ത് ആകെ 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 13272 സ്ഥലങ്ങളിലായി 25231 ബൂത്തുകളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ്; സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേന, സംസ്ഥാനത്ത് വമ്പൻ ക്രമീകരണങ്ങൾ
Kerala is fully prepared for the Lok Sabha elections
Neethu Vijayan
Neethu Vijayan | Published: 25 Apr 2024 | 10:34 AM

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷിതവും സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് വമ്പൻ ക്രമീകരണങ്ങളൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. സുരക്ഷയുടെ ഭാ​ഗമായി സംസ്ഥാനത്ത് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കേരള പൊലീസും കേന്ദ്ര സേനയുമടങ്ങുന്ന സുരക്ഷാ സംഘമാണ് നാളെ വോട്ടെടുപ്പിന് സുരക്ഷ ഒരുക്കുന്നത്.

സംസ്ഥാനത്ത് 25231 ബൂത്തുകളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. 13272 സ്ഥലങ്ങളിലായാണ് ബൂത്തുകൾ സജ്ജമാക്കിയിരിക്കുന്നത്. പൊലീസ് വിന്യാസത്തിന്റെ നോഡൽ ഓഫീസർ എഡിജിപി എം ആർ അജിത്ത് കുമാറാണ്. പൊലീസ് ഇൻസ്പെക്ടർ ജനറൽ ഹർഷിത അട്ടല്ലൂരിനെയാണ് അസി. സംസ്ഥാന പൊലീസ് നോഡൽ ഓഫീസറായി നിയോ​ഗിച്ചിട്ടുള്ളത്. 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ ജില്ലകളെ 144 ഇലക്ഷൻ സബ്ബ് ഡിവിഷൻ മേഖലകളാക്കിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഈ മേഖലകളുടെ ഓരോന്നിന്റയും ചുമതല ഡിവൈഎസ്പി അല്ലെങ്കിൽ എസ്പിമാർക്കാണ്.

183 ഡിവൈഎസ്പിമാർ, 100 ഇൻസ്പെക്ടർമാർ, 4540 എസ് ഐ, എഎസ്ഐമാർ, 23932 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 2874 ഹോം ഗാർഡുകൾ, 4383 ആംഡ് പൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 24327 എസ്പിഒമാർ എന്നിവരെയും സുരക്ഷയുടെ ഭാ​ഗമായി സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. കൂടാതെ 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സുരക്ഷയൊരുക്കുന്നുണ്ട്. ഇതിൽ 15 കമ്പനി സേന മാർച്ച് മൂന്നിനും 21 നുമായി സംസ്ഥാനത്ത് എത്തിയിരുന്നു. പിന്നീട് ഏപ്രിൽ 27 ഓടെ തമിഴ്നാട്ടിലെ വോട്ടെടുപ്പ് പൂർത്തിയായ ശേഷം 47 കമ്പനി സേനകൂടി സംസ്ഥാനത്തെത്തി.

പ്രശ്ന ബാധിത പ്രദേശമായി കണ്ടത്തിയിട്ടുള്ള പോളിംഗ് ബൂത്തുകളിൽ കേന്ദ്രസേനയുൾപ്പെടെയുള്ള അധിക പൊലീസ് സേനയെ നിയോ​ഗിച്ചിട്ടുണ്ട്. സിഎപിഎഫിൽ നിന്നുള്ള 4464 സേനയും തമിഴ്‌നാട്ടിൽ നിന്നുള്ള 1500 പൊലീസുകാരും ഇതിൽ ഉൾപ്പെടും. ക്രമസമാധാന പാലനത്തിന്റെ ഭാ​ഗമായി സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനുകീഴിലും രണ്ട് പട്രോൾ ടീമുകളെ വീതം സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു ദ്രുതകർമ്മസേനയെയും വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ ക്രമീകരണങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത്.

അതേസമയം മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിൽ കേന്ദ്ര സേനയെ ഉൾപ്പെടുത്തി പ്രത്യേക സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തരം തിരിച്ച് ഗ്രൂപ്പ് പട്രോളി​ഗും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 40 ദിവസത്തെ പരസ്യ പ്രചാരണം
ഇന്ന് അവസാനിക്കും. നിശബ്ദ പ്രചാരണം അവസാനിക്കുന്നതോടെ നാളെ കേരളം വിധിയെഴുതും. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.

തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ട് മണി മുതലാണ് ആരംഭിക്കുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിയോടെ അവസാനിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്ത് രണ്ടാംഘട്ടത്തിൽ 88 മണ്ഡലങ്ങളാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

 

 

Follow Us