Kerala Rain Alert: ഉത്രാടപാച്ചിലിൽ കുടയെടുക്കാൻ മറക്കരുത്..! സംസ്ഥാനത്ത് ഇന്നും മഴ; ഈ ജില്ലകളിൽ മുന്നറിയിപ്പ്
Kerala Rain Alert On Uthradam Day: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ഇപ്പോൾ മഴ ശക്തമാകാനുള്ള കാരണം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. കേരളമാകെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോഴും മിക്ക സ്ഥലങ്ങലിലും മഴ വെല്ലുവിളിയായി മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരിന്നു. ഇന്നല്ലെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് നാല് ജിലക്കളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിക്ക സ്ഥലങ്ങളിലും മേഘാവൃതമായ അന്തരീക്ഷമാണ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ഇപ്പോൾ മഴ ശക്തമാകാനുള്ള കാരണം.
ന്യൂനമർദ്ദത്തെ തുടർന്ന കേരളത്തിൽ വരും ദിവസങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം മഴ മുന്നറിയിപ്പും കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പും നിലനിൽക്കുന്നതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇടയ്ക്കിടെയുള്ള മഴ ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്ന മലയാളികളെ സംബന്ധിച്ച് വലിയ ആശങ്കയാണ്. വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത. മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് നിർദ്ദേശം.