Kerala Weather Update: വേനൽമഴ കനക്കും, കൂടെ ഇടിമിന്നലും; 4 ജില്ലക്കാർ ശ്രദ്ധിച്ചോണേ, ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert For May 3: ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. വരുന്ന അഞ്ച് ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുന്നതാണ്.
തിരുവനന്തപുരം: കൊടുംചൂടിന് വിട പറഞ്ഞ് സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. വരുന്ന അഞ്ച് ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുന്നതാണ്. കൂടാതെ, മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പ്
- മെയ് 3 – യെല്ലോ അലർട്ട് – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
- മെയ് 4 – യെല്ലോ അലർട്ട് – ഇടുക്കി, പാലക്കാട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
- മെയ് 5 – യെല്ലോ അലർട്ട് – എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
- മെയ് 6 – യെല്ലോ അലർട്ട് – ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
അൾട്രവയലറ്റ് സൂചിക
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അൾട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആശ്വാസമാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം, പത്തനംതിട്ട – കോന്നി, ഇടുക്കി – മൂന്നാർ എന്നിവിടങ്ങളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അൾട്രാവയലറ്റ് സൂചിക 8 മുതൽ 10 വരെ ഉയരുമ്പോഴാണ് ഓറഞ്ച് അലർട്ട് നൽകുന്നത്.
കൊല്ലം – കൊട്ടാരക്കര, ആലപ്പുഴ – ചെങ്ങന്നൂർ, കോട്ടയം – ചങ്ങനാശ്ശേരി, എറണാകുളം – കളമശ്ശേരി, പാലക്കാട് – തൃത്താല, മലപ്പുറം – പൊന്നാനി, കോഴിക്കോട് – ബേപ്പൂർ, വയനാട് – മാനന്തവാടി, കണ്ണൂർ – ധർമ്മടം എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്. അൾട്രാവയലറ്റ് സൂചിക 6 മുതൽ 7 വരെ എന്നാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. 11ന് മുകളിൽ എത്തുമ്പോഴാണ് റെഡ് അലർട്ട് നൽകുന്നത്.
ALSO READ: ഇടി, മിന്നൽ, കാറ്റ്, മഴ സാധ്യത… കൂടെ യെല്ലോ അലർട്ടും, മുന്നറിയിപ്പുകൾ ഇങ്ങനെ
വേനൽ മഴയിൽ നാശനഷ്ടം
കടുത്ത ചൂടിന് ആശ്വാസമായി എത്തിയ വേനൽ മഴയിൽ വിവിധ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഇപ്പോഴും ചൂട് ഉണ്ടെങ്കിലും മധ്യ, തെക്കൻ ജില്ലകളിൽ മഴ ലഭിച്ചിട്ടുണ്ട്. മെയ് മാസം പകുതിയോടെ മഴയുടെ ലഭ്യത വർദ്ധിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്. മെയ് മാസം പകുതിയോടെ അറബിക്കടലിൽ ന്യൂന മർദ്ദ സാധ്യത കാണുന്നുണ്ട്.
എറണാകുളം, കോട്ടയം, തൃശ്ശൂർ ഭാഗങ്ങളിലെല്ലാം നാശനഷ്ടങ്ങൾ സംഭവിച്ചു. എറണാകുളത്ത് ചില പഞ്ചായത്തുകളിലെ വീടുകൾ തകർന്നു. ബ്ലാവന കടവ് മുതൽ പൂയംകുട്ടി റോഡിൽ വിനോദസഞ്ചാരികൾ എത്തിയ മിനി വാനും കാറുകളും അടക്കം നാല് വാഹനങ്ങൾക്കു മുകളിൽ മരങ്ങൾ മറിഞ്ഞുവീണു. ആളപായമില്ല.
ഇടിമിന്നൽ ജാഗ്രത നിർദ്ദേശം
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.
- മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.
English Summary:
The Meteorological Department has predicted heavy rain and thunderstorms in the state. A yellow alert has been issued in four districts today, May 3. Strong summer rains and winds are likely for the next five days.