Kerala Weather Update: കൊടുംചൂടിനിടെ ആശ്വാസമഴ പെയ്യുമോ? ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ, ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ ആലിപ്പഴവർഷവും ഉണ്ടായിരുന്നു. മൂന്നാറും ഊട്ടിയും ഉൾപ്പെടുന്ന മലനിര പ്രദേശങ്ങളിലാണ് അപ്രതീക്ഷിതമായ ആലിപ്പഴം പെയ്തത്. അതേസമയം, നേരിയ മഴ ലഭിക്കുന്നുണ്ടെങ്കിലും താപനിലയും കൂടുകയാണ്. വിവിധ പ്രദേശങ്ങളിൽ അൾട്രാവയലറ്റ് സൂചികയും അപകടകരമാകുംവിധം ഉയരുന്നുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കൊടുംചൂടിൽ ആശ്വാസമായി ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വരുംമണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ ആലിപ്പഴവർഷവും ഉണ്ടായിരുന്നു. മൂന്നാറും ഊട്ടിയും ഉൾപ്പെടുന്ന മലനിര പ്രദേശങ്ങളിലാണ് അപ്രതീക്ഷിതമായ ആലിപ്പഴം പെയ്തത്. അതേസമയം, നേരിയ മഴ ലഭിക്കുന്നുണ്ടെങ്കിലും താപനിലയും കൂടുകയാണ്. വിവിധ പ്രദേശങ്ങളിൽ അൾട്രാവയലറ്റ് സൂചികയും അപകടകരമാകുംവിധം ഉയരുന്നുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പ്
മാർച്ച് 19 – എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
മാർച്ച് 20 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
മാർച്ച് 21 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
മാർച്ച് 22 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ALSO READ: വേനൽ ചൂടിന് ആശ്വാസമേകി ഹൈറേഞ്ചിൽ കൗതുകക്കാഴ്ച; മൂന്നാറിലും ദേവികുളത്തും ആലിപ്പഴ വർഷം
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.