Kochi Drug Arrest: കൊച്ചിയിൽ രണ്ടു കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചു; സ്ത്രീയടക്കം 4 പേർ അറസ്റ്റിൽ
Hashish Oil Arrest Kochi: സംഭവത്തിൽ സ്ത്രീ അടക്കം നാലുപേർ പിടിയിൽ. പിടിയിലായവരിൽ രണ്ട് പേർ ഒഡിഷ സ്വദേശികളും രണ്ട് പേർ മലയാളികളുമാണ്.
കൊച്ചി: കൊച്ചിയിൽ രണ്ട് കോടി വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. സംഭവത്തിൽ സ്ത്രീ അടക്കം നാലുപേർ പിടിയിൽ. പിടിയിലായവരിൽ രണ്ട് പേർ ഒഡിഷ സ്വദേശികളും രണ്ട് പേർ മലയാളികളുമാണ്.
ഒഡിഷ സ്വദേശികളായ സമരമുതലി, സുനമണി കൊച്ചി പെരുമ്പടപ്പ് സ്വദേശികളായ അശ്വിൻ ജോയ്, ശ്രീരാജ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ പ്രധാനിക്കായുള്ള എക്സൈസ് അന്വേഷണം ആരംഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി മട്ടമ്മലിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട പിടികൂടിയത്.
Also Read:ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്; ലാത്തി വീശി പോലീസ്
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗമാണ് കൊച്ചിയിലേക്ക് ഹാഷിഷ് ഓയിൽ എത്തിച്ചത്. തുടർന്ന് ഹോട്ടലിലെത്തി കൈമാറുമ്പോഴാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രതികളെ പിടികൂടിയത്. ഒഡിഷ സ്വദേശികളാണ് ഹാഷിഷ് ഓയിൽ കൊച്ചിയിലെത്തിച്ചത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. ഇത് വാങ്ങാനെത്തിയവരായിരുന്നു രണ്ട് മലയാളികൾ.
ഇവരുടെ കൈയിൽ നിന്ന് രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. രാജ്യാന്തര മാർക്കറ്റിൽ രണ്ടു കോടിയിലേറെ വില വരുന്നതാണ് പിടികൂടിയ ലഹരി മരുന്ന്. ഇവർ ഇത് ആദ്യമായല്ല ലഹരി ഇടപാടിനായി കേരളത്തിൽ എത്തുന്നത് എന്നാണ് വിവരം. പിടികൂടിയവരുടെ മൊബൈൽ ഫോൺ അടക്കം പരിശോധിച്ചതിൽ നിന്നും നേരത്തെയും പലതവണ പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമായി.