Kochi Metro: നെടുമ്പാശേരിയിലേക്ക് ഇനി 10 മിനിറ്റിൽ എത്താം, പുത്തൻ പദ്ധതിയുമായി കൊച്ചി വാട്ടർ മെട്രോ
Kochi Water Metro, High Speed Hydrogen Boats: നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ വരാനിരിക്കെ, വാട്ടർ മെട്രോയുടെ ഈ പുതിയ ചുവടുവെപ്പ് വിമാനയാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് ഉറപ്പാണ്. നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററി ബോട്ടുകള്‍ക്ക് പുറമെയാണിത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി പുത്തൻ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി കൊച്ചി വാട്ടർ മെട്രോ. വിമാനത്താവളത്തിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ സര്‍വീസുകളില്‍ അതിവേഗ ഹൈഡ്രജന്‍ ബോട്ടുകള്‍ കൂടി ഉപയോഗിക്കാന്‍ തീരുമാനം.
നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ വരാനിരിക്കെ, വാട്ടർ മെട്രോയുടെ ഈ പുതിയ ചുവടുവെപ്പ് വിമാനയാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് ഉറപ്പാണ്. നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററി ബോട്ടുകള്‍ക്ക് പുറമെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഹൈഡ്രജന്‍ ബോട്ടുകള്‍ കൂടി കൊണ്ടുവരാൻ പദ്ധതിയിടുന്നത്.
ആലുവ വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വെറും 10 മിനിറ്റ് കൊണ്ട് യാത്രക്കാർക്ക് വിമാനത്താവള പരിസരത്ത് എത്താൻ സാധിക്കും. പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജൻ അധിഷ്ഠിത ബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പുകയോ മറ്റ് മലിനീകരണമോ ഇല്ലാത്ത ഈ ബോട്ടുകൾ നീരാവിയും ചൂടും മാത്രമാണ് പുറന്തള്ളുന്നത്.
ALSO READ: മെട്രോ ഇനി അങ്കമാലിയിലേക്ക്; വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നു
കൊച്ചിൻ ഷിപ്പ്‌യാർഡാണ് ഈ അത്യാധുനിക ബോട്ടുകൾ നിർമ്മിക്കുന്നത്. ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും വാട്ടർ മെട്രോ ടെർമിനലിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്താനായി ഒരു സ്‌കൈവാക്ക് കൂടി നിർമ്മിക്കാൻ പദ്ധതിയുണ്ട്. വിമാനത്താവളത്തിന് സമീപം ബിപിസിഎൽ ഹൈഡ്രജൻ പ്ലാന്റ് ഉള്ളതിനാൽ ഇന്ധനം ലഭ്യമാക്കുന്നതിനും പ്രായോഗിക തടസ്സങ്ങളില്ല.
പെരിയാർ പുഴയിലൂടെയും ചെങ്ങൽ കനാൽ വഴിയുമുള്ള ഈ യാത്ര ജലമൊഴുക്കിനെയോ പരിസ്ഥിതിയെയോ ബാധിക്കുമോ എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ നടക്കുകയാണ്. മാർച്ച് മാസത്തോടെ പഠനം പൂർത്തിയാകുമെന്നും അതിനുശേഷം വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.