Kozhikode Fire Accident: കോഴിക്കോട് തീപിടിത്തം; ഇരുപതോളം ഫയർ യൂണിറ്റുകൾ രംഗത്ത്, നഗരമെങ്ങും കറുത്ത പുക
Kozhikode Fire Outbreak Updates: രണ്ടു മണിക്കൂറുകൾ പിന്നിട്ടിട്ടും തീ ആളിപ്പടരുകയാണ്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. വൻ തോതിൽ കറുത്ത പുക ഉയരുന്നതിനാൽ അകത്ത് കയറി തീ അണയ്ക്കാൻ സാധിക്കുന്നില്ല.

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയമാക്കാനായില്ല. രണ്ടു മണിക്കൂറുകൾ പിന്നിട്ടിട്ടും തീ ആളിപ്പടരുകയാണ്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. വൻ തോതിൽ കറുത്ത പുക ഉയരുന്നതിനാൽ അകത്ത് കയറി തീ അണയ്ക്കാൻ സാധിക്കുന്നില്ല. കൂടുതൽ നിലകളിലേക്ക് തീ പടരുന്നത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
ഫയർ ഫോഴ്‌സിന്റെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുൾപ്പെടെ അഗ്നിരക്ഷ സേന സ്ഥലത്ത് എത്തിയിട്ടുണ്ട്. ശേഖരിച്ചിരുന്ന വെള്ളം തീർന്ന വാഹനങ്ങൾ തിരികെപോയി വെള്ളം നിറച്ച ശേഷം സ്ഥലത്തേക്ക് എത്തുന്നുണ്ട്. തുടക്കത്തില്‍ നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് തീയണയ്ക്കാൻ എത്തിയതെങ്കിലും തീ വ്യാപിച്ചതോടെ കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെത്തിക്കുകയായിരുന്നു.
മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. വലിയ വ്യാപാര സ്ഥാപനമായതിനാൽ സ്‌കൂൾ തുറക്കുന്നത് പ്രമാണിച്ച് നിറയെ തുണിത്തരങ്ങൾ എത്തിച്ചിരുന്നു. ഇത് തീ അധികരിക്കുന്നതിനിന് ഇടയാക്കിയെന്നാണ് വിലയിരുത്തൽ. കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള സ്ഥാപനമായതിനാൽ തുണിക്കടയിൽ നിന്നും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടർന്നു. കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും തീപടർന്നു. കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകൾക്ക് തീ പിടിച്ചതും വിനയായി.
ALSO READ: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; മരിച്ചത് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ
അതേസമയം, കോഴിക്കോട് നഗരത്തെ ഗതാഗതവും തടസ്സപെട്ടു. പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. സ്റ്റാൻഡിന് പരിസരത്ത് വാഹനങ്ങൾ എത്താതിരിക്കാനാണ് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. അവധി ദിനമായതിനാൽ ആളുകൾ അധികമായി നഗരത്തിലുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതേസമയം, തീ നിയന്ത്രണവിധേയമാക്കാൻ ഏകോപനമായ പ്രവർത്തനമാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.