Jaundice Death: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; മരിച്ചത് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ
Kollam Jaundice Death: നിലവിൽ സഹോദരൻ അമ്പാടി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്പാടിയെ ഇന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നീതുവും മീനാക്ഷിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.

കൊല്ലം: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം സ്വദേശി നീതു (17) ആണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ അന്ത്യം. നീതുവിന്റെ സഹോദരി മീനാക്ഷി (19) കഴിഞ്ഞ ദിവസമാണ് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരണപ്പെട്ടത്.
നിലവിൽ സഹോദരൻ അമ്പാടി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്പാടിയെ ഇന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നീതുവും മീനാക്ഷിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. ആദ്യം രോഗം ബാധിച്ചത് ഇരുവരുടെയും സഹോദരനായ അമ്പാടിക്കാണ്.
അമ്പാടിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും. വെള്ളിയാഴ്ചയായിരുന്നു മീനാക്ഷിയുടെ സംസ്കാരം. ഇക്കഴിഞ്ഞ ഏപ്രിൽ 27ന് മഞ്ഞപ്പിത്തം ബാധിച്ച് യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചിരുന്നു. കൂമുള്ളി ചിറക്കര സ്വദേശി ഹബീബ് (33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവിൻ്റെ മരണം. യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു.
2024-ൽ നവംബർ വരെ 6403 പേർക്കാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കൂടാതെ ഇതേ കാലയളവിൽ 64 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രം 886 പേർക്കാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അതിൽ രണ്ടുപേർ മരിച്ചു. നവംബറിൽ എട്ടുവരെ 215 പേരിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു.