Kozhikode Medical college Fire: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; ബീച്ച് ആശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
Kozhikode Medical college Fire: എമർജൻസി സേവനം ആവശ്യമുള്ള രോഗികളെ ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും ബീച്ച് ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിലെ ഷോർട് സർക്യുട്ട് കാരണം പുക പടർന്ന സംഭവത്തെ തുടർന്ന് അടിയന്തര വിഭാഗത്തിലെ മുഴുവൻ രോഗികളെയും ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കഴിഞ്ഞ ദിവസം രാത്രി തന്നെ എമർജൻസി സേവനം ആവശ്യമുള്ള രോഗികളെ ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും ബീച്ച് ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കൽ കോളേജിലുണ്ടായ അപകടത്തെ തുടർന്ന് ബീച്ച് ആശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. അത്യാവശ്യ സേവനങ്ങള്‍ക്കായാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുള്ളത്. 7356657221 അടിയന്തര സേവനത്തിന് ഈ നമ്പറിലേക്ക് വിളിക്കുക.
മെഡിക്കല്‍ കോളേജിൽ കഴിഞ്ഞ ദിവസം അഞ്ച് പേർ മരിച്ചിരുന്നു. എന്നാൽ പുക കാരണം ശ്വാസം മുട്ടിയല്ല ഇവർ മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിൽ ഒരാൾ ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവരുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
Also Read:‘ഒരാള്‍ കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നു’; ശ്വാസംകിട്ടാതെ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളേജ്
അതേസമയം ശ്വാസം കിട്ടാതെയാണ് മൂന്ന് രോഗികൾ മരിച്ചതെന്നാണ് ടി സിദ്ദിഖ് എംഎൽഎ പറയുന്നത്. വയനാട് കോട്ടപ്പടി സ്വദേശി നസീറയുൾപ്പെടെ മൂന്ന് പേർ മരിച്ചത് ശ്വാസം കിട്ടാതെയാണെന്നും എംഎൽഎ പറഞ്ഞു. അതിനിടെ അത്യാഹിത വിഭാഗം മുഴുവനും പോലീസ് സീൽ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക് ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ. യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ മെഡിക്കൽ ബോർഡ് യോഗം ഇന്ന് ചേരും.