Kozhikode Medical college Fire: ‘എമർജൻസി വാതിൽ തുറക്കാനായില്ല, ചവിട്ടി തുറന്നാണ് പുറത്ത് എത്തിച്ചത്; സഹോദരി മരിച്ചത് വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിനാൽ’
Kozhikode Medical college Fire: വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിനാലാണ് സഹോദരി മരിച്ചതെന്നാണ് യൂസഫലി പറയുന്നത്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നും ഇയാൾ പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിലെ ഷോർട് സർക്യുട്ട് കാരണം ഉണ്ടായ തീപിടിത്തത്തിന് പിന്നാലെ മേപ്പാടി സ്വദേശി നസീറ മരിച്ചതിൽ ആരോപണവുമായി സഹോദരൻ യൂസഫലി. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിനാലാണ് സഹോദരി മരിച്ചതെന്നാണ് യൂസഫലി പറയുന്നത്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നും ഇയാൾ പറഞ്ഞു.
താൻ ഐസിയുവിന് മുന്നിൽ നിൽക്കുകയായിരുന്നു. പെട്ടെന്നാണ് പൊട്ടിത്തെറി ശബ്‌ദം കേട്ടത്. പുക ഉയർന്നതോടെ എല്ലാവരും ചേർന്ന് രോഗികളെ മാറ്റാൻ തുടങ്ങിയെന്നും ഡോക്‌ടർമാരും നഴ്‌സുമാരും ഉണ്ടായിരുന്നു. ഒരു സെക്യൂരിറ്റിയെ പോലും സ്ഥലത്ത് കണ്ടില്ലെന്നും യൂസഫലി പറഞ്ഞു.
എമർജൻസി വാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ ചവിട്ടിത്തുറന്നാണ് നസീറയെ പുറത്തെത്തിച്ചത്. ഐസിയുവിൽ നിന്ന് മാറ്റി അരമണിക്കൂർ കഴിഞ്ഞാണ് ചികിത്സ കിട്ടിയതെന്നും അപ്പോഴേക്കും ഗുരുതരാവസ്ഥയിലായെന്നും പിന്നാലെ ആശുപത്രിയിൽ വെച്ച് നസീറ മരിച്ചെന്നും അപകടമുണ്ടായതെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read:‘ഒരാള്‍ കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നു’; ശ്വാസംകിട്ടാതെ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളേജ്
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ആശുപത്രിയിൽ അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ അഞ്ച് പേരാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. എന്നാൽ ഇവർ അപകടം നടക്കുന്നതിനു മുൻപെ മരിച്ചുവെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, കൊയിലാണ്ടി സ്വദേശിയായ രോഗിയുമാണ് മരിച്ചത്. മരിച്ച ഒരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. നസീറയുടെയടക്കം രണ്ട് പേരുടെ പോസ്റ്റ്മോർട്ടമാണ് ഇന്ന് നടക്കുക.