KSRTC Strike: കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
KSRTC 24 Hour Strike: എല്ലാ മാസവും ഒന്നാം തീയതി തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യണം എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. അതേസമയം സർക്കാരിൻ്റെ ഡയസ്നോൺ പ്രഖ്യാപിച്ചുകൊണ്ടുള്ള പണിമുടക്ക് തടസ്സപ്പെടുത്താനുള്ള ഒരു നീക്കവും നടക്കില്ലെന്നാണ് സമരക്കാർ അറിയിച്ചത്.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ (KSRTC Strike) ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. സംഘടന നേതാക്കളുമായി കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിട് ആഹ്വാനം ചെയ്തത്. ഇന്നലെ അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. അതിനിടെ കെഎസ്ആർടിസി പണിമുടക്കിനെ നേരിടാൻ സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു.
ശമ്പളവിതരണത്തിൽ പോലും തങ്ങൾക്ക് യാതൊരു ഉറപ്പുമില്ലെന്നു ഈ സാഹചര്യത്തിൽ പണിമുടക്കുക മാത്രമാണ് ചെയ്യാൻ കഴിയുകയെന്നും സംഘടന നേതാക്കൾ പറഞ്ഞിരുന്നു. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക, ഡ്രൈവർമാരുടെ അലവൻസ്, പുതിയ ബസ്സുകൾ അനുവദിക്കുക, സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുമായി ഒന്നിപ്പിക്കുക തുടങ്ങി 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
എല്ലാ മാസവും ഒന്നാം തീയതി തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യണം എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. അതേസമയം സർക്കാരിൻ്റെ ഡയസ്നോൺ പ്രഖ്യാപിച്ചുകൊണ്ടുള്ള പണിമുടക്ക് തടസ്സപ്പെടുത്താനുള്ള ഒരു നീക്കവും നടക്കില്ലെന്നാണ് സമരക്കാർ അറിയിച്ചത്. മറിച്ച് പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതുവരെ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് നേതാക്കൾ അറിയിച്ചു. സ്വിഫ്റ്റിലും കെഎസ്ആർടിസിയിലും നടക്കുന്ന അഴിമതികൾ വിജിലൻസ് അന്വേഷിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ കെഎസ്ആർടിസി ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. അതിനാൽ രാഷ്ട്രീയം നോക്കാതെ എല്ലാവരുടെയും പിന്തുണ ഈ സമരത്തിന് ആവശ്യമാണെന്നും സംഘടന ഭാരവാഹികൾ പറഞ്ഞിരുന്നു.