AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabari Rail and MC Road : ഗതാഗതക്കുരുക്കിന് വിട, എംസി റോഡിൽ 7 പുതിയ ബൈപ്പാസുകൾ വരുന്നു, ശബരി റെയിൽവേ ഭൂമി ഏറ്റെടുക്കാൻ കോടികൾ

Major Infrastructure Boost for Kerala: അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് 1,900 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് നാലുവരിപ്പാതയാക്കാൻ 5,217 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Sabari Rail and MC Road : ഗതാഗതക്കുരുക്കിന് വിട, എംസി റോഡിൽ 7 പുതിയ ബൈപ്പാസുകൾ വരുന്നു, ശബരി റെയിൽവേ ഭൂമി ഏറ്റെടുക്കാൻ കോടികൾ
NH development Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 15 Feb 2026 | 11:19 AM

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി സംസ്ഥാന സർക്കാർ. ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി 1,900 കോടി രൂപ അനുവദിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കിഫ്ബി (KIIFB) സിഇഒയ്ക്ക് നിർദ്ദേശം നൽകി. ഇതോടൊപ്പം എംസി റോഡ് വികസനം ഉൾപ്പെടെ 8,081 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി ബോർഡ് യോഗം തത്വത്തിൽ അംഗീകാരം നൽകി.

 

പ്രധാന പദ്ധതികളും അനുവദിച്ച തുകയും

 

അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് 1,900 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് നാലുവരിപ്പാതയാക്കാൻ 5,217 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം വേളിയിൽ ഏറോസ്‌പേസ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കലിന് 600 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

 

എംസി റോഡിൽ 7 ബൈപ്പാസുകൾ

 

എംസി റോഡിലെ പ്രധാന ജംഗ്ഷനുകൾ വികസിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 7 പുതിയ ബൈപ്പാസുകൾ നിർമ്മിക്കുമെന്ന് മന്ത്രി അറിയിച്ചു. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ബൈപ്പാസുകൾ വരുന്നത്. മറ്റ് ഭാഗങ്ങൾ നാലുവരിപ്പാതയായി നവീകരിക്കും. അതേസമയം, ദേശീയപാതാ അതോറിറ്റി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും മന്ത്രി വിമർശിച്ചു.

 

മറ്റ് പ്രധാന അംഗീകാരങ്ങൾ

 

വെള്ളിയാഴ്ച നടന്ന യോഗത്തിൽ 689.45 കോടി രൂപയുടെ പദ്ധതികൾക്ക് ഔദ്യോഗികമായി ഭരണാനുമതി നൽകി. ഇതിൽ ഉൾപ്പെടുന്നവ.

  • തിരുവനന്തപുരം മെന്റൽ ഹെൽത്ത് സെന്റർ വികസനം: 87.68 കോടി രൂപ.
  • തൃശ്ശൂർ ജനറൽ ആശുപത്രി വികസനം: 136.79 കോടി രൂപ.
  • വർക്ക് നിയർ ഹോം പദ്ധതി (Work Near Home): 153 കോടി രൂപ.
  • കോഴിക്കോട് കനോലി കനാൽ വികസനം: 73.21 കോടി രൂപ.

ഇതോടെ കിഫ്ബിക്ക് കീഴിലുള്ള ആകെ പദ്ധതികളുടെ മൂല്യം 1.10 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതുവരെ 38,608.52 കോടി രൂപ കിഫ്ബി വഴി വിനിയോഗിച്ചിട്ടുണ്ട്.