Global Ayyappa sangamam: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവുമായി മലബാർ ദേവസ്വം ബോർഡ്
Malabar Devaswom Board Issues Controversial Order: സെപ്തംബർ 20-ന് നടക്കുന്ന ഈ പരിപാടിയിൽ 3000 പേർക്കാണ് പ്രവേശനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ ശബരിമല മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും.
കോഴിക്കോട്: നാളെ ആഗോള അയ്യപ്പ സംഗമം നടക്കാനിരിക്കെ വിചിത്രമായ ഒരു നീക്കത്തിലൂടെ ശ്രദ്ധേയമാകുന്നു മലബാർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പരമാവധി അംഗങ്ങളെയും ജീവനക്കാരെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ച് ദേവസ്വം ബോർഡ് സർക്കുലർ പുറത്തിറക്കിയതാചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.
ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ യാത്ര, ഭക്ഷണം എന്നിവയ്ക്കുള്ള ചെലവ് ബോർഡ് വഹിക്കുമ്പോൾ, ക്ഷേത്ര ട്രസ്റ്റിമാർ, എക്സിക്യൂട്ടീവ് ഓഫീസർമാർ, ജീവനക്കാർ എന്നിവരുടെ ചെലവുകൾ അതത് ക്ഷേത്ര ഫണ്ടിൽ നിന്ന് എടുക്കണമെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് സർക്കുലറിൽ പറയുന്നു. ഇതിനോടകം തന്നെ സംഗമത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചവരുടെ യാത്രാ, ഭക്ഷണ ചെലവുകൾ ക്ഷേത്ര ഫണ്ടിൽ നിന്ന് വഹിക്കാൻ ക്ഷേത്ര അധികാരികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
സെപ്തംബർ 20-ന് നടക്കുന്ന ഈ പരിപാടിയിൽ 3000 പേർക്കാണ് പ്രവേശനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ ശബരിമല മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും.