Malappuram Strongroom Rumors: മലപ്പുറത്തെ സ്ട്രോങ്ങ് റൂം തുറക്കാൻ നിർദ്ദേശിച്ചിട്ടില്ല; വാർത്തകൾ നിഷേധിച്ച് ജില്ലാ കളക്ടർ
Malappuram Strongroom Controversy: വോട്ടെടുപ്പിൽ ഉപയോഗിച്ച എല്ലാ വോട്ടിങ് യന്ത്രങ്ങളും പോളിങ് പൂർത്തിയായ ശേഷം സീൽ ചെയ്ത് അതത് മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പൂർണ്ണമായ വീഡിയോഗ്രഫി, സിസിടിവി സംവിധാനങ്ങളോട് കൂടിയാണ് അവ സൂക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്തു സൂക്ഷിച്ച സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നിന്ന് പുറത്തുവരുന്ന വാർത്തകൾ തെറ്റാണെന്ന് ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ. വോട്ടെടുപ്പിൽ ഉപയോഗിച്ച എല്ലാ വോട്ടിങ് യന്ത്രങ്ങളും പോളിങ് പൂർത്തിയായ ശേഷം സീൽ ചെയ്ത് അതത് മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പൂർണ്ണമായ വീഡിയോഗ്രഫി, സിസിടിവി സംവിധാനങ്ങളോട് കൂടിയാണ് അവ സൂക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സായുധ സേന ഉൾപ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനത്തോടെയാണ് വോട്ടിങ് യന്ത്രങ്ങൾ ജില്ലയിൽ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസർവ് വോട്ടിങ് യന്ത്രങ്ങളാണ് ജില്ലാതല ഇവിഎം വെയർ ഹൗസിലേക്ക് മാറ്റാറുള്ളത്. അതും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ചട്ടപ്രകാരം അറിയിച്ച ശേഷം മാത്രമാണ് അവ നീക്കുന്നത്. ഇത് എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കുന്ന നിയമാനുസൃതമായ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രതിനിധികളെയും സ്ഥാനാർഥികളെയും അറിയിക്കാതെ വോട്ടിങ് മെഷീനുകൾ സംബന്ധിച്ചതോ പൊതുവായതോ ആയ ഒരു ഇലക്ഷൻ നടപടിയും ജില്ലയിൽ സ്വീകരിക്കാറില്ല. ഇതിന് വിരുദ്ധമായി പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ജില്ലാ കളക്ടർ ശ്രമിച്ചതായി ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു.
സ്‌ട്രോങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയതായാണ് യുഎഡിഎഫ് ജില്ലാ ചെയർമാൻ കെപി അബ്ദുൽ മജീദ് ആരോപണം ഉന്നയിച്ചത്. കളക്ടർക്കെതിരെ നടപടിയെടുക്കണമെന്നും അബ്ദുൽ മജീദ് ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണുന്ന ദിവസത്തിൽ മാത്രമാണ് സ്‌ട്രോങ് തുറക്കുക. യാതൊരു ചട്ടവും പാലിക്കാതെയാണ് കളക്ടർ സ്‌ട്രോങ് റൂം പരിശോധിക്കാൻ നിർദേശം നൽകിയതെന്നും ഇയാൾ ആരോപിച്ചു.