Minister Veena George: മന്ത്രി വീണ ജോർജിൻ്റെ കഴുത്തിന് ക്ഷതം, എംആർഐ എടുക്കും; മെഡിക്കൽ ബുള്ളറ്റിൻ
Minister Veena George Health Update: കഴുത്തിൽ ക്ഷതമേറ്റതിനാൽ നിലവിൽ മന്ത്രിയുടെ കഴുത്തിൽ സപ്പോർട്ടീവ് ബെൽറ്റ് ധരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കെഎസ് യു പ്രവർത്തകർ മന്ത്രിയെ തടഞ്ഞതും കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതും.

പരിക്കേറ്റ മന്ത്രി വീണ ജോർജ്
കണ്ണൂർ: കെഎസ് യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം മന്ത്രിയെ വിശദമായി പരിശോധിച്ചിരുന്നതിന് പിന്നാലെയാണ് കഴുത്തിന് പരിക്കേറ്റതായി സ്ഥിരീകരിച്ചത്. ആന്തരിക പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായി എംആർഐ (എംആർഐ) സ്കാനിംഗ് നടത്തണമെന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു.
കഴുത്തിൽ ക്ഷതമേറ്റതിനാൽ നിലവിൽ മന്ത്രിയുടെ കഴുത്തിൽ സപ്പോർട്ടീവ് ബെൽറ്റ് ധരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കെഎസ് യു പ്രവർത്തകർ മന്ത്രിയെ തടഞ്ഞതും കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതും. ഇതിനിടെയുണ്ടായ ഉന്തും തള്ളിലുമാണ് മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റത്.
ALSO READ: സുരക്ഷ വീഴ്ച, KSU പ്രതിഷേധം അതിരുവിട്ടു; മന്ത്രി വീണാ ജോർജിന് പരിക്ക്
ഉടൻ തന്നെ ചികിത്സയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ മന്ത്രി ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും സ്കാനിംഗ് റിപ്പോർട്ട് വന്നതിന് ശേഷമേ ചികിത്സാ രീതികളിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നേകാലോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സംഭവങ്ങൾ അരങ്ങേറിയത്.
കെഎസ് യു ജില്ലാ പ്രസിഡൻ്റ് അതുൽ എം സിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് മന്ത്രിക്ക് നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ലഭ്യമായ ദൃശ്യങ്ങളിലൊന്നും മന്ത്രിയെ കയ്യേറ്റം ചെയ്തതായി വ്യക്തമല്ലെന്നും, പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ മന്ത്രിയാണ് ആക്രോശിച്ചുകൊണ്ട് മുന്നോട്ട് വന്നതെന്നും കോൺഗ്രസ് നേതാക്കൾ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.