Phone Stolen on Train: ട്രെയിൻ യാത്രക്കിടെ മൊബൈൽ കാണാതായി; ഇരിട്ടി സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് തട്ടിയത് നാല് ലക്ഷം
Mobile Phone Missing During Train Journey: കണ്ണൂരിൽ നിന്ന് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് 41കാരിയുടെ മൊബൈൽ ഫോൺ നഷ്ടപെട്ടത്. യുവതി ഉടൻ തന്നെ കനറാ ബാങ്ക് കസ്റ്റമറിലും ജിയോ കസ്റ്റമർ സർവിസിലും വിവരം അറിയിച്ചു.
മംഗളൂരു: ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ട കണ്ണൂർ ഇരിട്ടി സ്വദേശിനിയായ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് നാല് ലക്ഷം രൂപ. സൈബർ തട്ടിപ്പിനിരയായെന്ന് കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കണ്ണൂരിൽ നിന്ന് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് 41കാരിയുടെ മൊബൈൽ ഫോൺ നഷ്ടപെട്ടത്. യുവതി ഉടൻ തന്നെ കനറാ ബാങ്ക് കസ്റ്റമറിലും ജിയോ കസ്റ്റമർ സർവിസിലും വിവരം അറിയിച്ചു. പിന്നീട്, ഓഗസ്റ്റ് 18ന് യുവതിയുടെ സഹോദരൻ കാണാതായ ഫോണിൽ ഉണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചപ്പോൾ രാജേഷ് എന്ന് സ്വയം പരിചയപെടുത്തികൊണ്ട് ഒരാൾ ഫോൺ എടുത്തിരുന്നു. സേലം – കോയമ്പത്തൂർ റൂട്ടിൽ നിന്നും ഫോൺ കണ്ടെത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വൈകീട്ട് 5.30ഓടെ കോയമ്പത്തൂർ റെയിൽവേ പോലീസിന് കൈമാറുമെന്നും അയാൾ ഉറപ്പുനൽകിയിരുന്നു.
ഇതേതുടർന്ന് മറുപടിക്കായി പരാതിക്കാരി കാത്തിരുന്നെങ്കിലും ഒരു അപ്‌ഡേറ്റും ലഭിക്കാത്തതിനാൽ കണ്ണൂർ ഇരിട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പുതിയ മൊബൈലും സിം കാർഡും വാങ്ങിയ ശേഷം കനറാ ബാങ്ക് അക്കൗണ്ട് പരിശോധിച്ച സമയത്താണ് ഓഗസ്റ്റ് 16നും 18നും ഇടയിൽ ഒന്നിലധികം പണം ഇടപാടുകൾ നടന്നതായി കണ്ടെത്തിയത്. ആകെ 4,09,000 രൂപയായിരുന്നു പിൻവലിച്ചിരുന്നത്. ഉടൻ യുവതി ഹെൽപ് ലൈനിൽ (1930) പരാതി നൽകുകയായിരുന്നു.
തുടർന്ന്, ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് അജ്ഞാത അക്കൗണ്ടിൽ നിന്ന് യുവതിയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചതായും പിന്നീട് ഒന്നിലധികം തവണകളിലായി അത് പിൻവലിച്ചതായും കണ്ടെത്തി. അങ്ങനെ, ഏകദേശം നാല് ലക്ഷം രൂപയാണ് പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ മംഗളൂരു സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.