National highway construction: ഗതാഗതക്കുരുക്കിനു പിന്നാലെ പൊടിശല്യവും, ദേശീയപാത വികസനപ്രവർത്തനം നടക്കുന്നിടത്ത് ജനരോഷം ശക്തമാകുന്നു
National Highway Construction Dust Pollution: കരാർ കമ്പനിയുടെ കോൺക്രീറ്റ് പ്ലാന്റും യാർഡും സ്ഥിതി ചെയ്യുന്ന ഇത്തിക്കരയിൽ കഴിഞ്ഞ രണ്ട് വർഷമായി സ്ഥിതി അതീവ ഗുരുതരമാണ്.
കൊട്ടിയം: ദേശീയപാത 66-ന്റെ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുമ്പോഴും, അനുബന്ധമായി ഉയരുന്ന കടുത്ത പൊടിശല്യം നിയന്ത്രിക്കാത്തതിൽ ജനരോഷം ശക്തമാകുന്നു. കടുത്ത വേനൽച്ചൂടിനൊപ്പം പൊടിപടലങ്ങൾ കൂടി ചേരുന്നതോടെ കൊട്ടിയം മേഖലയിലെ ജനജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണ്.
കാവനാട് മുതൽ പാരിപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്ന കമ്പനി അധികൃതർ കാണിക്കുന്ന അനാസ്ഥയാണ് പ്രധാന പരാതി. വലിയ വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടി കാരണം ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കടകളിലെ സാധനങ്ങൾ പൊടി മൂടി നശിക്കുന്നു. തട്ടുകടകളിലെ ഭക്ഷണപദാർത്ഥങ്ങൾ മലിനമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. വീടുകളിലും പരിസരത്തും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും നിമിഷങ്ങൾക്കുള്ളിൽ പൊടിയിൽ കുളിക്കുകയാണ്.
ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നു
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മേഖലയിൽ പടരുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കുട്ടികളിലും മുതിർന്നവരിലും അലർജി, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, പനി എന്നിവ വ്യാപകമാണ്. നിർമ്മാണം കഴിയുമ്പോഴേക്കും നിത്യരോഗികളായി മാറുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
കരാർ കമ്പനിയുടെ കോൺക്രീറ്റ് പ്ലാന്റും യാർഡും സ്ഥിതി ചെയ്യുന്ന ഇത്തിക്കരയിൽ കഴിഞ്ഞ രണ്ട് വർഷമായി സ്ഥിതി അതീവ ഗുരുതരമാണ്. രാപകൽ ഭേദമന്യേ നടക്കുന്ന മിക്സിങ് പ്രവർത്തനങ്ങൾ മൂലം പ്രദേശം മൂടൽമഞ്ഞ് പോലെ പൊടിപടലങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. പ്രതിഷേധം ഉയരുമ്പോൾ മാത്രം ഒന്നോ രണ്ടോ ദിവസം വെള്ളം തളിക്കുമെങ്കിലും പിന്നീട് പഴയപടിയാകുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.