NEET Exam: നീറ്റ് പരീക്ഷയ്ക്കെത്തിയത് വ്യാജ ഹാൾടിക്കറ്റുമായി; കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി
NEET exam with fake hall ticket: സംഭവത്തില്‍ തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഇരുപതുകാരനെ നേരത്തെ അറസ്റ്റ് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പരീക്ഷ കേന്ദ്രം ഒബ്‌സര്‍വർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പത്തനംതിട്ടയിൽ വിദ്യാർഥി വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അക്ഷയ ജീവനക്കാരി ഗ്രീഷ്മ. അക്ഷയ സെന്റർ ജീവനക്കാരിയാണ് കൃത്രിമം കാട്ടിയത് എന്ന് വിദ്യാർഥി മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത്. വിദ്യാര്‍ഥിയുടെ അമ്മയായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ എത്തിയത്. എന്നാല്‍ താന്‍ അപേക്ഷ നല്‍കാന്‍ മറന്നുപോയെന്നും പിന്നീട് ഹാള്‍ ടിക്കറ്റ് എടുക്കാന്‍ കുട്ടിയുടെ അമ്മ എത്തിയപ്പോള്‍ വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
സംഭവത്തില്‍ തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഇരുപതുകാരനെ നേരത്തെ അറസ്റ്റ് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പരീക്ഷ കേന്ദ്രം ഒബ്‌സര്‍വർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹാള്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ സംശയം തോന്നിയ എക്‌സാം ഇന്‍വിജിലേറ്ററാണ് പൊലീസിനെ വിവരം അറിയിച്ചത്. ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയ പേരാണ് സംശയത്തിനിടയാക്കിയത്.
വിദ്യാർഥി ഒരു മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷമാണ് ഇതേ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചതെന്നാണ് പ്രാഥമിക നിഗമനം. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെന്ററിൽ ആണ് വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി പരീക്ഷ എഴുതിയത്.