Neyyattinkara Woman Death: ‘ജീവിക്കണമെങ്കിൽ വഴങ്ങിക്കൊടുക്കണം’; ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്
Neyyattinkara Woman Death Case Update: കടബാധ്യതയെക്കുറിച്ചും അത് വീട്ടണമെന്നും കത്തിലുണ്ട്. കട ബാധ്യത തീർക്കാൻ വായ്പയ്ക്ക് വേണ്ടി സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഡിസിസി ജനറൽ സെക്രട്ടറിയായ ജോസ് ഫ്രാങ്ക്ലിനെ വീട്ടമ്മ സമീപിച്ചത്. ഇത് മുതലെടുത്താണ് അയാൾ അവരോട് ലൈംഗികാവശ്യം ഉന്നയിച്ചത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 52 കാരിയായ വീട്ടമ്മ മരിച്ച (Neyyattinkara Woman Death) സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരായ (DCC General Secretary) ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഡിസിസി ജറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിൻ തന്നെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തന്നെ ലൈംഗികമായി ശല്യപ്പെടുത്തിയതെന്നും കടയിലെത്തി നിരന്തരം ലൈംഗികാവശ്യം ഉന്നയിച്ചെന്നും വീട്ടമ്മ കുറിപ്പിൽ ആരോപിക്കുന്നു.
വഴങ്ങിക്കൊടുക്കാതെ തന്നെ അയാൾ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. അമ്മ മകന് എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കടബാധ്യതയെക്കുറിച്ചും അത് വീട്ടണമെന്നും കത്തിലുണ്ട്. കട ബാധ്യത തീർക്കാൻ വായ്പയ്ക്ക് വേണ്ടി സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഡിസിസി ജനറൽ സെക്രട്ടറിയായ ജോസ് ഫ്രാങ്ക്ലിനെ വീട്ടമ്മ സമീപിച്ചത്. ഇത് മുതലെടുത്താണ് അയാൾ അവരോട് ലൈംഗികാവശ്യം ഉന്നയിച്ചത്.
ലോൺ തരാമെന്ന് പറഞ്ഞ് ഇവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി കത്തിൽ ആരോപിക്കുന്നു. അതിന് ശേഷം ഇയാൾ പല തവണ കടയിൽ എത്തുകയും ലൈംഗികാവശ്യം ഉന്നയിച്ച് ശല്യം ചെയ്യുകയുമായിരുന്നു. ഒരു തരത്തിലും അയാൾക്ക് മുന്നിൽ വഴങ്ങാതെ ജീവിക്കാൻ പറ്റില്ലെന്ന സാഹചര്യത്തിലാണ് വീട്ടമ്മ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് കത്തിൽ വിശദീകരിക്കുന്നത്.
വീട്ടമ്മയുടെ ആത്മഹത്യക്ക് പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറിയും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൂടിയായ ജോസ് ഫ്രാങ്ക്ലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇയാൾക്ക് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആദ്യം ഗ്യാസിൽനിന്ന് തീപടർന്ന് വീട്ടമ്മ മരിച്ചെന്നായിരുന്നു പുറത്തുവന്നത്. എന്നാൽ, പിന്നീട് അടുക്കളയിൽനിന്ന് മണ്ണെണ്ണക്കുപ്പി കണ്ടെത്തിയതോടെയാണ് ആത്മഹത്യയാണെന്ന് മനസിലായത്. ഇവർ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചശേഷം ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയത്. മകനും മകൾക്കും പ്രത്യേകം ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷമാണ് ഇവർ ജീവനൊടുക്കിയത്.