Nipah virus Kerala: നിപ ഭീതി കേരളത്തിലേക്കും, ശ്രദ്ധ വയ്ക്കുന്നത് അതിഥി തൊഴിലാളികളിൽ
Nipah virus alert in Kerala: കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിൽ ബംഗാളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് നിലവിൽ ജോലി ചെയ്യുന്നത്. ഇവരിൽ പലരും നാട്ടിലേക്ക് യാത്ര ചെയ്യുന്നവരും തിരിച്ചെത്തുന്നവരുമാണ്.
തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ രണ്ട് നിപ്പ കേസുകൾ സ്ഥിരീകരിച്ചതോടെ കേരളത്തിലും തമിഴ്‌നാട്ടിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാളിൽ നിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം.
തമിഴ്‌നാട്ടിൽ നിരീക്ഷണം ശക്തം
ബംഗാളിലെ സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട് പൊതുജനാരോഗ്യ മേഖലയും പ്രിവന്റീവ് മെഡിസിൻ വിഭാഗവും സംയുക്തമായി നിരീക്ഷണം ആരംഭിച്ചു. മസ്തിഷ്ക അണുബാധയായ ‘ആക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം’ (AES) ബാധിക്കുന്നവരിലും, പനി, മാനസിക അസ്വസ്ഥതകൾ എന്നിവ പ്രകടിപ്പിക്കുന്നവരിലും പ്രത്യേക പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ബംഗാളിൽ നിന്ന് എത്തുന്നവരിലും അങ്ങോട്ടേക്ക് യാത്ര ചെയ്തവരിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി നിപ്പ പരിശോധനയ്ക്ക് വിധേയരാക്കും.
Also read – മഴ മാറിയപ്പോൾ മഞ്ഞാണ് മെയിൻ… മൂന്നാർ മാത്രമല്ല കേരളത്തിൽ തണുത്തു വിറച്ച മറ്റിടങ്ങൾ ഇതെല്ലാം
കേരളത്തിന് എന്തിന് ജാഗ്രത വേണം?
കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിൽ ബംഗാളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് നിലവിൽ ജോലി ചെയ്യുന്നത്. ഇവരിൽ പലരും നാട്ടിലേക്ക് യാത്ര ചെയ്യുന്നവരും തിരിച്ചെത്തുന്നവരുമാണ്. അതിനാൽ തന്നെ അതിർത്തികളിലും തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും പ്രത്യേക നിരീക്ഷണം അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ
- നിപ്പ വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ എന്നിവയിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലുകൾ കടിച്ചു ഉപേക്ഷിച്ച ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയ പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. വീട്ടുമുറ്റത്തോ പറമ്പിലോ വീണുകിടക്കുന്ന പഴങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കുകയോ കൈകൾ സോപ്പിട്ട് നന്നായി കഴുകുകയോ ചെയ്യുക.
- വവ്വാൽ കടിച്ചുവെന്ന് സംശയിക്കുന്ന പഴങ്ങൾ മൃഗങ്ങൾക്കും ഭക്ഷണമായി നൽകരുത്. ഇവ മണ്ണിൽ കുഴിച്ചുമൂടുകയാണ് ഉചിതം.
- വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
- വിപണിയിൽ നിന്ന് വാങ്ങുന്ന പഴങ്ങൾ ആദ്യം സോപ്പുവെള്ളത്തിലും പിന്നീട് നല്ല വെള്ളത്തിലും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
- രോഗലക്ഷണങ്ങൾ ഉള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കുകയും ചെയ്യുക.