KSRTC: വയനാട് ചൂരൽമല ഭാഗത്തേക്ക് ബസുകൾ ഇല്ല; ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി രൂക്ഷം
വടുവൻച്ചാൽ, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് ഡീസൽ പ്രതിസന്ധി കാരണം മുടങ്ങിയത്
വയനാട്: കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. നാല് സർവീസുകൾ ആണ് മുടങ്ങിയത്. കൽപ്പറ്റയിൽ 18 ഓളം ബസ്സുകൾ ആണ് ഓട്ടം നിർത്തിയത്. വടുവൻച്ചാൽ, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് ഡീസൽ പ്രതിസന്ധി കാരണം മുടങ്ങിയത്.മുണ്ടക്കൈ, ചോലാടി മാനന്തവാടി എന്നിവ ഒരു ട്രിപ്പ് മാത്രം നടത്തി അവസാനിപ്പിച്ചു.
ലോക്കൽ ഓടുന്ന കെഎസ്ആർടിസി ബസുകൾക്ക് തകരാറായി കിടക്കുന്ന ബസുകളിൽ നിന്നാണ് ഡീസൽ ഊറ്റിയെടുത്തത്. രാവിലെ എട്ടു മുപ്പതിന് ശേഷം ചൂരൽമല ഭാഗത്തേക്ക് ബസ് സർവീസുകൾ ഉണ്ടായിരുന്നില്ല. അന്തർ സംസ്ഥാന സർവീസുകളും തടസ്സപ്പെട്ടു. മാനന്തവാടിയിൽ 500 ലിറ്റർ ഡീസൽ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
അതിനിടെ കെഎസ്ആർടിസി ബസിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ മിന്നൽ പരിശോധനയെ വിമർശിച്ച് എംഎൽഎ എം വിൻസന്റ്. ഗണേഷ് കുമാറിന്റേത് ഭ്രാന്തമായ നടപടിയാണ് എന്നും. എന്തിനാണ് ഇത്തരത്തിൽ ഒരു നടപടി എടുത്തത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്നും എം വിൻസന്റ് പരിഹസിച്ചു. കുപ്പിവെള്ളത്തിന്റെ ബോട്ടിൽ ഡ്രൈവർ സീറ്റിന് അടുത്ത് വെച്ചതിന് ഡ്രൈവറെ ഗണേഷ് കുമാർ സ്ഥലം മാറ്റിയിരുന്നു. ഈ നടപടി കേരള ഹൈക്കോടതിയും റദ്ദാക്കിയിരുന്നു.
അധികാര ദുർവിനിയോഗം എന്നാണ് മന്ത്രിയുടെ നടപടിയെ കോടതി നിരീക്ഷിച്ചത്. ഗണേഷ് കുമാർ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം നടപടികൾക്കുള്ള തിരിച്ചടിയാണ് കോടതി നടപടിയെന്നും എം വിൻസെന്റ് പറഞ്ഞു.എംഡിഎംഎ കണ്ടതുകൊണ്ട് വന്ന രീതിയിലാണ് ജീവനക്കാരോട് മന്ത്രി പെരുമാറിയത്. അടിമകളോട് എന്ന പോലെയാണ് ഗണേഷ് കുമാർ ജീവനക്കാരോട് പെരുമാറുന്നത്. മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ നിലവാരം കുറഞ്ഞ നാടകമാണ് ഇതെല്ലാം. മാധ്യമങ്ങളെ കൂട്ടി വന്ന് ഇങ്ങനെയൊക്കെ ചെയ്യുന്നത് സിനിമകൾക്കും നാടകത്തിനും എല്ലാം നല്ലതായിരിക്കും എന്നും എംഎൽഎ പരിഹസിച്ചു.