Caste Based Census: ജാതി സെൻസസ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും; എൻഎസ്‌എസ്
Kerala Caste Based Census: ജാതി സെൻസസിൽ നിന്ന് പിന്മാറണമെന്നും രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ മാത്രം സെൻസസ് പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവർക്ക് കത്ത് അയച്ചിട്ടുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് കത്ത് നൽകിയത്.
തിരുവനന്തപുരം: ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടപ്പക്കാനുള്ള കേന്ദ്ര സർക്കാർ, തീരുമാനത്തിനെതിരെ, നായർ സർവീസ് സൊസൈറ്റി (എൻഎസ്‌എസ്) കോടതിയിലേക്ക്. ഇത് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് കാരണമാകുമെന്നാണ് എൻഎസ്എസ് ആരോപിക്കുന്നത്. അതിനാൽ കോടതിയെ സമീപിക്കുമെന്നും എൻഎസ്‌എസ് അറിയിച്ചു.
ജാതി സെൻസസിൽ നിന്ന് പിന്മാറണമെന്നും രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ മാത്രം സെൻസസ് പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവർക്ക് കത്ത് അയച്ചിട്ടുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് കത്ത് നൽകിയത്.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സംസ്ഥാനത്ത് തങ്ങളുടെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കാനാണ് ബിജെപി നോക്കുന്നത്. ഈ ശ്രമങ്ങളും നടത്തുന്ന സമയത്ത്, എൻഎസ്‌എസിന്റെ നീക്കം ബിജെപിക്ക് രാഷ്ട്രീയമായി വെല്ലുവിളി സൃഷ്ടിച്ചേക്കാമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.
ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിനെതിരെ എൻഎസ്‌എസ് ആവർത്തിച്ച് എതിർപ്പുകൾ ഉന്നയിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ, ഈ ആശങ്കകൾ നിരന്തരം നിരാകരിക്കുകയാണ് ചെയ്തത്. ഇതാണ് കോടതിയെ സമീപിക്കാൻ എൻഎസ്എസ്സിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും സുകുമാരൻ നായർ പറഞ്ഞു. ഈ നീക്കം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കാൻ സാധ്യതയുണ്ടെന്നും സുകുമാരൻ നായർ, തന്റെ കത്തിൽ ചൂണ്ടിക്കാട്ടി.