Aaron Death Case: ചികിത്സിച്ച ഡോക്ടറുടെ യോഗ്യതയിൽ സംശയം, നരഹത്യയ്ക്ക് കേസ്; ആരോണിൻ്റെ മരണത്തിൽ ദുരൂഹത
Pathanamthitta Aaron Death Case: ആരോണിനെ ചികിത്സിച്ച ഡോക്ടർ മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള വ്യക്തിയാണെന്നും ഇയാളുടെ യോഗ്യതയിൽ സംശയമുണ്ടെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. ഇതുകൂടാതെ അന്വേഷണം വഴിതിരിച്ചുവിടാൻ കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിൽ അട്ടിമറി നടത്തിയെന്നും കമ്മീഷൻ കണ്ടെത്തി.

Aaron
പത്തനംതിട്ട: റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആരോണിൻ്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. ആരോൺ ചികിത്സ തേടി ആശുപത്രിക്കും ഡോക്ടർക്കുമെതിരെ ചികിത്സാ പിഴവ് അടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കൂടാതെ കുട്ടിയുടെ മാതാപിതാക്കൾക്ക് പത്തുലക്ഷം രൂപ ധനസഹായം നൽകാനും ബാലാവകാശ കമ്മീഷൻ്റെ ഉത്തരവിൽ പറയുന്നു. റാന്നി മാർത്തോമാ ആശുപത്രിയിലാണ് ആരോൺ ചികിത്സ തേടിയത്. ചികിത്സാ പിഴവുമൂലം കുട്ടി മരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷമാണ് കമ്മീഷൻ ഉത്തരവ്.
2024 ഫെബ്രുവരിയിലാണ് ആരോൺ വി വർഗീസ് ചികിത്സക്കിടെ മരിച്ചത്. ഇതിന് പിന്നാലെ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലമാണ് കുട്ടി മരിച്ചതെന്നാരോപിച്ച് കുടുംബം പരാതിയുമായി രംഗത്ത് വന്നിരുന്നു. കുടുംബം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവ് കണ്ടെത്തിയത്. ഗുരുതരമായ പിഴവ് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
ആരോണിനെ ചികിത്സിച്ച ഡോക്ടർ മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള വ്യക്തിയാണെന്നും ഇയാളുടെ യോഗ്യതയിൽ സംശയമുണ്ടെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. ഇതുകൂടാതെ അന്വേഷണം വഴിതിരിച്ചുവിടാൻ കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിൽ അട്ടിമറി നടത്തിയെന്നും കമ്മീഷൻ കണ്ടെത്തി.
വലതുകൈക്ക് ഒടിവുമായാണ് ആരോൺ ചികിത്സ തേടിയത്. എന്നാൽ കുട്ടിക്ക് ശരിയായി പരിശോധിക്കാതെ അനസ്തേഷ്യ നൽകിയതാണ് മരണകാരണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.
അതേസമയം മകൻറെ മരണത്തിൽ നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നാണ് ആരോണിൻറെ കുടുംബത്തിൻ്റെ പ്രതികരണം. ആശുപത്രിയുടെ ചികിത്സാ പിഴവ് മറച്ചു വെയ്ക്കുന്നതിനായി വലിയ അട്ടിമറിയാണ് നടന്നത്. ഒരു കുഴപ്പവും ഇല്ലാതിരുന്ന കുഞ്ഞനിനെയാണ് തങ്ങൾക്ക് നഷ്ടപ്പെട്ടതെന്നും, അതിനാൽ നീതി കിട്ടുന്നതു വരെ പോരാട്ടം തുടരുമെന്ന് ആരോണിൻറെ മാതാവ് വ്യക്തമാക്കി.